നവീകരിച്ച വ്യോമസേനാ മ്യൂസിയം ആക്കുളത്ത് തുറന്നു
തിരുവനന്തപുരത്ത് ആക്കുളത്തുള്ള നവീകരിച്ച വ്യോമസേനാ മ്യൂസിയം ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ് വീർ സിംഗ് മാൻ ഇന്ന് (സെപ്റ്റംബർ 2) പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു
മ്യൂസിയം ആധുനികവൽക്കരിക്കേണ്ടതിന്റെയും, യുവതലമുറയ്ക്ക് കൂടുതൽ ആകർഷകവും പ്രസക്തവുമാക്കേണ്ടതിന്റെയും ആവശ്യകത തിരിച്ചറിഞ്ഞ്, ഇന്ത്യൻ വ്യോമസേനയുടെ ശേഖരത്തിലുള്ള പുതിയ ഉപകരണങ്ങൾ ഉൾപ്പെടുത്തിയാണ് വിപുലമായ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. നിലവിലുള്ള പ്രദർശന ശെഖരത്തിനു പുറമേ ഇന്ത്യൻ വ്യോമസേനയുടെ ചരിത്രവും പ്രവർത്തന നേട്ടങ്ങളും അടുത്തറിയാൻ സന്ദർശകരെ പ്രേരിപ്പിക്കുന്ന സംവേദനാത്മക ഇടങ്ങൾ ഒരുക്കുന്ന തിനും ഈ നവീകരണം ഊന്നൽ നൽകി; ഇതിൽ പുതിയതായി ഒരുക്കിയ ‘ഓപ്പറേഷൻ സിന്ദൂർ കോർണറും’ ഉൾപ്പെടുന്നു.
ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വ്യോമസേനാ മ്യൂസിയം കേരള ടൂറിസം വകുപ്പും ഇന്ത്യൻ വ്യോമസേനയുടെ ദക്ഷിണ വ്യോമസേനാ ആസ്ഥാനവും സംയുക്തമായി നടപ്പിലാക്കിയ ഒരു പദ്ധതിയാണ്. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് (DTPC) മ്യൂസിയം പരിപാലിക്കുന്നത്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യത്തെ മ്യൂസിയമാണിത്; പഠനം, പര്യവേക്ഷണം, ദേശീയ അഭിമാനം എന്നിവ വളർത്തുന്നതിനുള്ള ഒരു പ്രചോദനാത്മക കേന്ദ്രമായി ഇത് പ്രവർത്തിക്കുന്നു. 2018-ൽ ദക്ഷിണ വ്യോമസേനാ ആസ്ഥാനം ഈ ആശയത്തിന് രൂപം നൽകിയതോടെയാണ് മ്യൂസിയം നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിച്ചത്. മ്യൂസിയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ചിലവ് കേരള ടൂറിസം വകുപ്പാണ് വഹിച്ചത്. അതേസമയം പ്രദർശന വസ്തുക്കൾ ഇന്ത്യൻ വ്യോമസേനയാണ് ലഭ്യമാക്കിയത്. 2021 ഒക്ടോബർ 8-ന് മ്യൂസിയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
കേരള ടൂറിസം വകുപ്പും ഇന്ത്യൻ വ്യോമസേനയുടെ ദക്ഷിണ വ്യോമസേനാ ആസ്ഥാനവും തമ്മിൽ നിലനിൽക്കുന്ന പങ്കാളിത്തത്തിന്റെ അഭിമാനകരമായ പ്രതീകമായി ആക്കുളത്തുള്ള വ്യോമസേന മ്യൂസിയം നിലകൊള്ളുന്നു. ഇന്ത്യൻ വ്യോമസേനാംഗങ്ങളുടെ മഹത്തായ പൈതൃകം, സാങ്കേതിക മികവ്, ധൈര്യം, പ്രൊഫഷണലിസം എന്നിവ അനുഭവിക്കാൻ സന്ദർശകർക്ക് ഒരു സവിശേഷ അവസരം മ്യൂസിയം നൽകുന്നു. ഈ മ്യൂസിയം നിർമ്മിക്കുന്നതിന്റെ പ്രധാന ലക്ഷ്യം കേരള സംസ്ഥാനത്തെ യുവാക്കളെ വ്യോമസേനയെക്കുറിച്ചുള്ള അറിവ് നേടുന്നതിനും വ്യോമസേനയിൽ ചേരാൻ അവരെ പ്രേരിപ്പിക്കുന്നതിനുമാണ്.

