മെഡിക്കൽ ഷോപ്പുകളിൽ സിസിടിവി ക്യാമറ നിർബന്ധമാക്കുന്നു; ഡ്രഗ്സ് റൂൾസിൽ ഭേദഗതിയുമായി കേന്ദ്രം
ഡൽഹി: രാജ്യത്തെ മെഡിക്കൽ ഷോപ്പുകളിലെ മരുന്ന് വിതരണം സുതാര്യമാക്കുന്നതിനും അനധികൃത വിൽപ്പന തടയുന്നതിനുമായി സിസിടിവി നിരീക്ഷണം നിർബന്ധമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇതിനായി 1945-ലെ ഡ്രഗ്സ് റൂൾസിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള കരട് വിജ്ഞാപനം പുറത്തിറക്കി.പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തെ എല്ലാ റീട്ടെയിൽ ഫാർമസികളും സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും പ്രവർത്തനം ഉറപ്പാക്കുകയും വേണം. എന്നാൽ ഹോൾസെയിൽ വ്യാപാരികളെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റെക്കോർഡ് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ കുറഞ്ഞത് മൂന്ന് മാസമെങ്കിലും സൂക്ഷിച്ചുവെക്കണമെന്നതാണ് പ്രധാന നിർദേശം.കരട് വിജ്ഞാപനത്തിന്മേൽ അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാൻ പൊതുജനങ്ങൾക്കും ഫാർമസി സംഘടനകൾക്കും 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും അന്തിമ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുക. ലഹരിമരുന്നുകളായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള മരുന്നുകളുടെ അശാസ്ത്രീയമായ വിൽപ്പനയും സ്വയംചികിത്സയും തടയുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.


