പനവൂരില്‍ ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവം: പ്രതി അഷ്‌കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യഭാര്യയുടെ കുടുംബം
പനവൂര്‍ കരിക്കുഴിയില്‍ ഒന്നരവയസ്സുകാരന്‍ അര്‍ഷിദിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അഷ്‌കര്‍ കൊടും ക്രിമിനലാണെന്ന് നാട്ടുകാരും ബന്ധുക്കളും. “പുറമേ സ്‌നേഹം നടിക്കുമെങ്കിലും ഉള്ളില്‍ ക്രൂരനായൊരു സൈലന്റ് കില്ലറാണ് ഇയാള്‍” എന്ന് കൊല്ലപ്പെട്ട കുഞ്ഞിന്റെ മുത്തശ്ശി ആരോപിച്ചു. അഷ്‌കറിന്റെ ക്രിമിനൽ പശ്ചാത്തലം പൊലീസ് പരിശോധിച്ചുവരികയാണ്.ആദ്യഭാര്യയെയും ക്രൂരമായി മര്‍ദ്ദിച്ചുഅഷ്‌കറിന്റെ മര്‍ദ്ദനത്തിനിരയായത് അര്‍ഷിദ് മാത്രമല്ല, തന്റെ മകള്‍ കൂടിയാണെന്ന് ആദ്യഭാര്യയുടെ അമ്മ വെളിപ്പെടുത്തി. ക്രൂരമായ മര്‍ദ്ദനമാണ് മകള്‍ക്ക് നേരിടേണ്ടി വന്നത്. തല ഭിത്തിയിലിടിച്ചും വയറ്റില്‍ ചവിട്ടിയും നടത്തിയ ആക്രമണത്തിനൊടുവില്‍, ബോധരഹിതയായ മകളെ ഫാനില്‍ കെട്ടിത്തൂക്കി കൊല്ലാന്‍ പോലും ശ്രമിച്ചിട്ടുണ്ട്. മകള്‍ 13 മാസത്തോളം കോമ അവസ്ഥയിലായിരുന്നുവെന്നും, ഇപ്പോഴും എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. നെടുമങ്ങാട് പൊലീസിന് പലതവണ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും, പ്രതിക്ക് പൊലീസുമായി അടുത്ത ബന്ധമുണ്ടെന്നും അവര്‍ ആരോപിച്ചു.തെളിവെടുപ്പിനിടെ ജനരോഷംകൊലപാതകം നടന്ന വാടകവീട്ടില്‍ തെളിവെടുപ്പിനായി അഷ്‌കറിനെ എത്തിച്ചപ്പോള്‍ വന്‍ ജനരോഷമാണുണ്ടായത്. നാട്ടുകാര്‍ പ്രതിയെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ഏറെ പണിപ്പെട്ടാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. അഖിലയ്ക്കും മകനുമൊപ്പമാണ് ഇയാള്‍ ഈ വീട്ടില്‍ താമസിച്ചിരുന്നത്. അഖിലയുടെ ആദ്യഭര്‍ത്താവ് അഖില്‍ രണ്ടു വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തതിനു ശേഷമാണ് അഖില അഷ്‌കറിനൊപ്പം താമസമാക്കിയത്. ഒരു മാസം മുന്‍പാണ് കുഞ്ഞിനെ അഷ്‌കറിന്റെ വീട്ടിലേക്ക് കൊണ്ടുവന്നത്.ദുരൂഹത നീങ്ങുന്നില്ലഅഖില തമിഴ്നാട്ടില്‍ നൃത്തപരിപാടിക്ക് പോയ സമയത്താണ് കുഞ്ഞ് മരണപ്പെട്ടത്. കുഞ്ഞ് ചുമയ്ക്കുകയും ഛര്‍ദിക്കുകയും ചെയ്ത് അവശനിലയിലായെന്നാണ് അഷ്‌കര്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുഞ്ഞിന്റെ പിതാവിന്റെ കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് നെടുമങ്ങാട് ഡിവൈഎസ്പി കെ. ബൈജുകുമാര്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പിതാവിന്റെ വീട്ടില്‍ സംസ്‌കരിച്ചു.

