ഭരത് പി.ജെ.ആന്റണിയുടെ പത്നി മേരി ആന്റണി ( 94) മകൾ അഡ്വക്കേറ്റ് എലിസബത്ത് ആന്റണിയുടെ വസതിയിൽ വച്ച് അല്പം മുൻപ് വിട പറഞ്ഞു. അനശ്വര നടന്റെ കാമുകിയും ഭാര്യയും ഒക്കെയായിരുന്നു മേരി ആന്റണി.
ഭരത് പി.ജെ. ആന്റണി തിരക്കഥയെഴുതി സംവിധാനംചെയ്ത പെരിയാർ എന്ന ചിത്രത്തിൽ ആന്റണിതന്നെ രചിച്ച് എസ്. ജാനകിയും ഫ്രെഡിയും ചേർന്ന് ആലപിച്ച അത്രകണ്ടു പ്രശസ്തമല്ലാത്ത മനോഹരമായ ഒരു ഗാനമുണ്ട്.
‘മറക്കാനും പിരിയാനുമാണെങ്കിലെന്തിനാ
മണിത്തേരിലെന്നെയൊപ്പം പിടിച്ചിരുത്തി…’
അൻപത്തിയൊന്നു വർഷങ്ങൾക്കപ്പുറം പഴയവീടിന്റെ പാതിതുറന്നിട്ട ജാലകത്തിലൂടെ പുറത്ത് പെയ്തുകൊണ്ടിരിക്കുന്ന രാത്രിമഴയിലേക്ക് നോക്കി പനക്കൂട്ടത്തിൽ ജോസഫ് ആന്റണി എന്ന പി.ജെ. ആന്റണി ഈ പാട്ടെഴുതുമ്പോൾ അതിനുസാക്ഷിയായി ഒരാൾകൂടി അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഈയൊരു പാട്ടിന്റെ പിറവിയിൽ മാത്രമല്ല, കഥയായും കവിതയായും നോവലായും നാടകമായും തിരക്കഥയായും ഗാനങ്ങളായും പൂത്തുവിടർന്ന ആന്റണിയുടെ ഒട്ടുമിക്ക സർഗസൃഷ്ടികൾക്കുപുറകിലും നിശ്ശബ്ദസാന്നിധ്യമായി അവരുണ്ടായിരുന്നു. അരങ്ങിൽ പി.ജെ. ആന്റണിയുടെ നായികയായും പിന്നീട് ജീവിതത്തിൽ കാമുകിയായും ഒടുവിൽ ഭാര്യയായും മാറിയ മേരി ആന്റണി. എഴുപത് വർഷങ്ങൾക്കിപ്പുറം തൊണ്ണൂറ്റി രണ്ടാമത്തെ വയസ്സിൽ, മറവിയിലും തെളിഞ്ഞുകത്തുന്ന ഭൂതകാലത്തിലൂടെ കടന്നുപോകുമ്പോഴും പി.ജെ.യുടെ ആ ഗാനം ഒരുവരിപോലും തെറ്റാതെ മേരി പാടിയിരുന്നു.
‘പ്രപഞ്ചമുണ്ടായ് പിന്നെ പ്രളയമുണ്ടായി
പ്രളയത്തിൽപ്പെട്ടു നാം പിരിഞ്ഞു പോയി
അന്നു പിരിഞ്ഞുപോയെങ്കിലും
വീണ്ടുമീ മണ്ണിൽ പിറന്നു നാം കണ്ടുമുട്ടി’.
പി.ജെ.ആന്റണിയെ ഏറ്റവും അധികം മനസ്സിലാക്കിയതും ചേർത്തു നിർത്തിയതും മേരി ആൻറണിയായിരുന്നു.
മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷന്റെ നിർവാഹക സമിതി അംഗം കൂടിയാണ് അഡ്വക്കേറ്റ് എലിസബത്ത് ആന്റണി. മഹാരാജാസ് കോളേജ് യൂണിയന്റെ മുൻ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി കൂടിയായ ജോസഫ് ആന്റണി മകനാണ്.
ആദരാഞ്ജലി.
🌹🌹🌹🌹🌹

