അച്ഛന് മിൽക്ക് ഷേക്കിൽ വിഷം കൊടുത്ത് കൊലപ്പെടുത്തിയ മകൾ അറസ്റ്റിൽ
മഹാരാഷ്ട്ര: മിൽക്ക് ഷേക്കിൽ വിഷം കൊടുത്ത് അച്ഛനെ കൊലപ്പെടുത്തിയ കേസിൽ പോലീസുകാരിയായ മകൾ അറസ്റ്റിൽ. മൂന്ന് വർഷത്തിന് ശേഷമാണ് സത്യം തെളിയുന്നത്. മഹാരാഷ്ട്ര പൊലീസിലെ ഉദ്യോഗസ്ഥനായിരുന്ന ജയന്ത് ബല്ലാവർ ആണ് കൊല്ലപ്പെട്ടത്. മകൾ ആര്യ ബല്ലാവറും മഹാരാഷ്ട്ര പോലീസിലായിരുന്നു ജോലി ചെയ്തിരുന്നത്. ആര്യയുടെ പ്രണയബന്ധം എതിർത്തതാണ് കൊലയ്ക്ക് കാരണം.2023ലാണ് കേസിനാസ്പദമായ സംഭവം. പതിവ് പോലെ മകൾ നൽകിയ മിൽക്ക് ഷേക്കും കുടിച്ച് ഡ്യൂട്ടിക്കെത്തിയ ജയന്ത് ജില്ലാ കളക്ടറുടെ ഓഫീസിൽ വച്ച് തലകറങ്ങി വീഴുകയും മരണപ്പെടുകയുമായിരുന്നു. പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്നുള്ള മരണമെന്നാണ് രേഖപ്പെടുത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല. മറ്റ് സംശയങ്ങളൊന്നും ഇല്ലാതിരുന്നത് കൊണ്ട് കേസ് ക്ലോസ് ചെയ്യുകയായിരുന്നു.ആര്യയും ആഷിഷ് ഷെഡ്മേകെ എന്നയാളും 2022 മുതൽ പ്രണയത്തിലായിരുന്നു. എന്നാൽ ജയന്ത് ഈ ബന്ധത്തെ ശക്തമായി എതിർത്തു. ഇതോടെയാണ് ജയന്തിനെ കൊല്ലാൻ ഇരുവരും ചേർന്ന് പദ്ധതിയിട്ടത്. തന്റെ ബന്ധുവായ ചൈതന്യ ഗെഡാമിന് 5000 രൂപ നൽകി ആര്യ വിഷം സംഘടിപ്പിച്ചു. ഇത് മിൽക് ഷേക്കിൽ കലർത്തി ജയന്തിന് കുടിക്കാൻ കൊടുക്കുകയായിരുന്നു.ജയന്തിന്റെ മരണശേഷം ആര്യയും ആഷിഷും വിവാഹിതരായി. അധികം വൈകാതെ തന്നെ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ തുടങ്ങി. മോശം പെരുമാറ്റത്തെ തുടർന്ന് ആഷിഷിനെ പോലീസ് ട്രെയിനിങ്ങിൽ നിന്ന് പുറത്താക്കി. ഇതിനെ തുടർന്ന് ഇരുവരും സ്ഥിരം വഴക്കായിരുന്നു. ദേഷ്യം സഹിക്കാനാവാതെ കഴിഞ്ഞ ആഴ്ച ആഷിഷ് പോലീസ് സ്റ്റേഷനിലെത്തി എല്ലാം തുറന്ന് പറഞ്ഞു.ആര്യയാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നും കസിൻ വഴിയാണ് വിഷം സംഘടിപ്പിച്ചതെന്നും വെളിപ്പെടുത്തി. അന്വേഷണത്തിന് ഒടുവിൽ ആര്യയെയും ആഷിഷിനെയും കസിൻ ചൈതന്യ ഗെഡാം, വിഷം എത്തിച്ചയാളെയും പോലീസ് അറസ്റ്റ് ചെയ്തു.

