കേരളം കത്തുന്നു, മഴയെ നോക്കണ്ട! സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; കാലാവസ്ഥ
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് കടുക്കുന്നു. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്തെ മിക്ക ജില്ലകളിലും താപനില സാധാരണയേക്കാൾ കൂടുതലാണ് റിപ്പോർട്ട് ചെയ്യുന്നത്. ഉയർന്ന താപനില മുന്നറിയിപ്പിൻ്റെ ഭാഗമായി കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ മാർച്ച് 22 വരെ ഉയർന്ന താപനില 37 °C വരെയും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്.അതേസമയം, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലാകും വൈകുന്നേരത്തോടെ മഴ ലഭിക്കുക. ഇന്ന് തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എങ്കിലും നിലവിലെ ചൂടിന് ശമനമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ചൂട് കൂടുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?പകൽ സമയങ്ങളിൽ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഒരു ദിവസം കുറഞ്ഞത് എട്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം.ഒആർഎസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, മോര്, ഇളനീര് എന്നീ പ്രകൃതിദത്ത പാനീയങ്ങൾ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിന്നതിനാൽ ഇവ ശീലമാക്കുക.നിർജ്ജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, അമിതമായി മധുരമുള്ള പാനീയങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക.പകൽ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക.ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക.കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, ഗുരുതര ആരോഗ്യ പ്രശ്നമുള്ളവർ എന്നിവരെ പുറത്തെ അന്തരീക്ഷത്തിൽ നിന്ന് അകറ്റി നിർത്തുക.

