കുട്ടികളിൽ അക്രമവാസന; സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മത്സ്യവും മാംസവും നിരോധിക്കുമെന്ന് ബിഹാർ സർക്കാർ

Spread the love

പട്ന: സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസത്തിന്റെയും മത്സ്യത്തിന്റെയും വിൽപ്പന ഉടൻ നിരോധിക്കുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ. സർക്കാറിന്റെ പുതിയ നീക്കമാണിതെന്ന് സിൻഹ മാധ്യമങ്ങളോട് പറഞ്ഞു. നഗരവികസന വകുപ്പിന്റെ കീഴിൽ നടന്ന ജൻകല്യാൺ സംവാദത്തിൽ ഉന്നയിച്ച വിഷയങ്ങൾ വിശദമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യപരമായ പരിഗണനകൾ മനസ്സിൽ വെച്ചും, സാമൂഹിക ഐക്യം നിലനിർത്തേണ്ടതിന്റെയും കുട്ടികൾക്കിടയിൽ അക്രമാസക്തമായ പ്രവണതകൾ നിരുത്സാഹപ്പെടുത്തേണ്ടതിന്റെയും ആവശ്യകത കണക്കിലെടുത്തുമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് വിജയ് കുമാർ സിൻഹ പറഞ്ഞു. വിദ്യാഭ്യാസ, മത സ്ഥാപനങ്ങൾക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലും തിരക്കേറിയ തുറസ്സായ സ്ഥലങ്ങളിലും നിരോധനം ബാധകമായിരിക്കും. ആരുടെയും ഭക്ഷണ മുൻഗണനകളോട് സർക്കാറിന് എതിർപ്പില്ലെന്ന് സിൻഹ പറഞ്ഞു. എന്നാൽ, പൊതുജനവികാരങ്ങൾ മാനിക്കപ്പെടാനും സാമൂഹിക മാന്യത നിലനിർത്താനും പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുന്നു എന്ന് ഉറപ്പാക്കാനും കർശന നടപടികൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *