ശബരിമല സ്വർണക്കൊള്ള; കേസെടുക്കാൻ ഇഡിയ്ക്ക് നിർദ്ദേശം നൽകി കേന്ദ്രം
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാൻ ഇഡി എത്തുന്നു. കേസ് രജിസ്റ്റർ ചെയ്യാൻ കൊച്ചി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് യൂണിറ്റിന് കേന്ദ്രം അനുമതി നൽകി. അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിച്ചതിന് ശേഷം ഇഡി കേസ് അന്വേഷണം ആരംഭിക്കും.കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതാവും ഇഡിയുടെ ആദ്യ നടപടി. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത എല്ലാവരിൽ നിന്നും ഇഡി മൊഴിയെടുക്കും. കേസിൽ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന സൂചന ലഭിച്ചതോടെ ഒക്ടോബറിൽ തന്നെ ഇഡി പ്രാഥമിക വിവരശേഖരണം ആരംഭിച്ചിരുന്നു. തുടർന്ന് കേസ് രേഖകൾക്കായി ഇഡി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചു. ഇത് പ്രത്യേക അന്വേഷണസംഘം എതിർത്തെങ്കിലും എതിർപ്പ് തള്ളി രേഖകൾ ഇഡിയ്ക്ക് കൈമാറാൻ വിജിലൻസ് കോടതി ഉത്തരവിട്ടു. ഡിസംബർ 19നായിരുന്നു ഉത്തരവ്.ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുക്കാനാണ് കേന്ദ്രം ഇഡി കൊച്ചി യൂണിറ്റിന് അനുമതി നൽകിയത്. ഇഡി കൊച്ചി അഡീഷണൽ ഡയറക്ടർ രാകേഷ് കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ ആരാവണമെന്നതിനെപ്പറ്റി തീരുമാനിക്കുക. കേസിൽ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളൊക്കെ ഇഡി പരിശോധിക്കും.ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ ഇഡി പരിശോധിക്കും. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം പ്രസിഡൻ്റുമാരായ എ പത്മകുമാർ, എൻ വാസു, പിഎസ് പ്രശാന്ത്, ദേവസ്വം അംഗം വിജയകുമാർ, മുരാരി ബാബു, കെഎസ് ബൈജു, ഡി സുധീഷ് കുമാർ തുടങ്ങിയവരെയും ചോദ്യം ചെയ്യും.

