ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധിയിൽ വലഞ്ഞ് യാത്രക്കാർ
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധിയിൽ വലഞ്ഞ് യാത്രക്കാർ. ഇന്നും നൂറുകണക്കിന് സർവീസുകൾ റദ്ദാക്കിയേക്കും. കഴിഞ്ഞ ദിവസം ഡൽഹി, മുംബൈ, കൊൽക്കത്ത, തിരുവനന്തപുരം തുടങ്ങിയ നിരവധി വിമാനത്താവളങ്ങളിൽ നിന്നുള്ള ആയിരത്തിലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. ഇത് ഇന്നത്തെ സർവീസിനെയും ബാധിക്കും.ഇൻഡിഗോയുടെ മുഴുവൻ ഓപ്പറേഷണൽ സിസ്റ്റവും റീബൂട്ട് ചെയ്തതാണ് സർവീസുകളിലെ പ്രതിസന്ധിക്ക് കാരണമെന്ന് സിഇഒ പീറ്റർ എൽബേഴ്‌സ് വിശദീകരിച്ചിരുന്നു. സർവീസുകൾ സാധാരണ നിലയിലേക്ക് എത്താൻ ഡിസംബർ പത്തോ പതിനഞ്ചോ വരെ സമയമെടുക്കുമെന്നും അറിയിച്ചു.പൈലറ്റുമാരുടെ വിശ്രമ നിബന്ധനകൾ നീക്കം ചെയ്തതോടെ പ്രശ്ന പരിഹാരത്തിനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്. ഇന്‍ഡിഗോയ്ക്ക് പത്ത് ദിവസത്തേക്ക് ഡി.ജി.സി.എ 12 ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരെ വിട്ടുനല്‍കും. കൂടാതെ, പ്രതിസന്ധി തടയാൻ ഇന്ത്യൻ റെയിൽവേയും രംഗത്തെത്തിയിട്ടുണ്ട്. 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ അനുവദിച്ച് റെയില്‍വേ ഉത്തരവിറക്കി.പ്രതിസന്ധിയെ തുടർന്ന് വിമാന സർവീസുകളിലെ തടസ്സങ്ങൾ കണ്ടെത്താനും ഉത്തരവാദിത്തം ഉറപ്പാക്കാനുമായി സർക്കാർ ഒരു ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, വിമാനം റദ്ദാക്കിയതിൽ വലയുന്ന യാത്രക്കാർക്ക് ഇരുട്ടടിയായി വിമാന സർവീസുകളുടെ നിരക്ക് കൂട്ടിയിരിക്കുകയാണ്.ഡൽഹി ലണ്ടൻ എയർ ഇന്ത്യ വിമാന നിരക്ക് 27000 ൽ താഴെയാണ്. എന്നാല്‍ ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റിന് ഏറ്റവും കുറഞ്ഞ നിരക്ക് 50000 നും മുകളിലാണ്. ഡൽഹി തിരുവനന്തപുരം എയർ ഇന്ത്യ വിമാന ടിക്കറ്റ് നിരക്കും 55,000 വരെ ഉയർന്നിട്ടുണ്ട്.

