22 കോടിയിലധികം രൂപയുടെ നദി-നദീതീര സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി: മന്ത്രി കെ.രാജൻ
സംസ്ഥാനത്ത് കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഡോഡ് എന്നീ ജില്ലകളിലായി 22 കോടിയിലധികം രൂപയുടെ നദി-നദീതീര സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. നദി-നദീതീരം സംരക്ഷണവും പരിപാലനവും എന്ന വിഷയത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ദക്ഷിണ മേഖല ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് നദി-നദീതീര സംരക്ഷണത്തിനും പരിപാലത്തിനും മണൽവാരൽ നിയന്ത്രണത്തിനുമായി ആദ്യമായി നിയമം പാസ്സാക്കിയത് കേരളമാണ്. 2001ൽ സംസ്ഥാന നിയമസഭ പാസ്സാക്കിയ കേരള നദീതീരസംരക്ഷണവും മണൽവാരൽ നിയന്ത്രണവും നിയമം, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. കേരളത്തിലെ 44 നദികളുടേയും അവയുടെ പോഷകനദികളുടേയും സംരക്ഷണം ഇത് ഉറപ്പാക്കുന്നു. നദികളുടെ സംരക്ഷണത്തിന് ഒരു ത്രിതല സംവിധാനം ഒരുക്കാൻ നിയമം വഴി സാധിക്കുന്നു. നദി-നദീതീര സംരക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാന ഉന്നതതല സമിതിയും ജില്ലാ വിദഗ്ധ സമിതികളും രൂപീകരിച്ചിട്ടുണ്ട്. 2018ലെ പ്രളയ സമയത്ത് പ്രകൃതിയെ നശിപ്പിക്കില്ലെന്ന് നമ്മൾ പ്രതിജ്ഞയെടുത്തിരുന്നു. എന്നാൽ അതെല്ലാം പ്രളയം കഴിഞ്ഞപ്പോൾ മറന്നു. പ്രളയം ബാധിച്ച പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ, പെരിയാർ, ചാലക്കുടി, ഭാരതപ്പുഴ എന്നീ ഏഴ് നദികളിൽ ഫ്ലെഡ് ലെവൽ മാർക്കിംഗ് സർവ്വെ പദ്ധതി പൂർത്തിയാക്കി. അനധികൃത മണൽവാരൽ തടയുന്നതിന് കർശന നടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ലാന്റ് റവന്യൂ കമ്മീഷണർ ജീവൻബാബു അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർമാരായ അനു കുമാരി, ദേവിദാസ് എൻ, പ്രേം കൃഷ്ണൻ എസ്, സബ് കളക്ടർ ആൽഫ്രഡ് ഒ.വി, നിയമ വകുപ്പ് സെക്രട്ടറി കെ.ജി സനൽകുമാർ, ആർ.എം.എഫ് സംസ്ഥാന ഉന്നതതല സമിതി അംഗം ആർ അജയൻ, ഐ.എൽ.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ അനു എസ്.നായർ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയിലെ വിദഗ്ധ സമിതി അംഗങ്ങള്‍, നദി സംരക്ഷണമേഖല സംഘടനാ പ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു. നദികളുടെ ജൈവ ഭൗതിക പാരിസ്ഥിതിക വ്യവസ്ഥ സംരക്ഷിക്കുന്നതിനും നദീതടപരിപാലനം നടപ്പിലാക്കുന്നതിനും ജില്ലാ തല വിദഗ്ധ സമിതി അംഗങ്ങളെ ബോധവത്ക്കരിക്കുന്നതിനുമാണ് സംസ്ഥാനത്ത് മൂന്ന് മേഖലാ ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്.