ഊട്ടിയ്ക്കും കൊടൈക്കനാലിനും പിന്നാലെ വാൽപ്പാറയിലും ഇ-പാസ് നിര്‍ബന്ധമാക്കി
തിരുവനന്തപുരം : പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ നീലഗിരിയിലെ ഊട്ടിയ്ക്കും കൊടൈക്കനാലിലും പിന്നാലെ വാൽപ്പാറയിലും ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്തും. നവംബര്‍ 1 മുതൽ വാൽപ്പാറയിൽ ഇ-പാസ് സംവിധാനം നിലവിൽ വരും. വാൽപ്പാറയിലേക്കുള്ള വാഹന പ്രവേശനം നിയന്ത്രിക്കുന്നതിന് ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിര്‍ദ്ദേശം നൽകി. ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാൽപ്പാറയുടെ പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് ഇ-പാസ് ഏർപ്പെടുത്തുന്നത്.വാൽപ്പാറയിലേക്ക് വാഹനങ്ങൾ അനുവദിക്കുന്നതിനുള്ള ഇ-പാസ് സംവിധാനം 2025 നവംബർ 1 മുതൽ നടപ്പിലാക്കണമെന്നും പ്രധാന എൻട്രി, എക്സിറ്റ് പോയിന്റുകളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കണമെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു. വാൽപ്പാറ, ടോപ്പ് സ്ലിപ്പ്, ആനമല കടുവ സംരക്ഷണ കേന്ദ്രം എന്നിവ സംരക്ഷിക്കപ്പെടേണ്ട ദുർബലമായ പാരിസ്ഥിതിക മേഖലകളാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. വാൽപ്പാറയിൽ ഇ-പാസ് സംവിധാനം ഏർപ്പെടുത്തണമെന്ന് അമിക്കസ് ക്യൂറി ടി. മോഹൻ, എം. ശാന്തനാരാമൻ, ഷെവനൻ മോഹൻ, രാഹുൽ ബാലാജി എന്നിവർ ശുപാർശ ചെയ്തിരുന്നു.ഇ-പാസ് സംവിധാനം നിലവിൽ വരുന്നതോടെ വാൽപ്പാറയിലേയ്ക്ക് വരുന്ന വാഹനങ്ങൾ തമിഴ്നാട് ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഇ-പാസ് വാങ്ങണം. വാൽപ്പാറയിലെ പരിസ്ഥിതി ലോല മേഖലകളിലേക്ക് നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുപോകുന്ന വിനോദസഞ്ചാരികളെയും മറ്റ് സന്ദർശകരെയും കർശനമായി നിരീക്ഷിക്കാൻ അധികാരികൾക്ക് കോടതി നിർദ്ദേശം നൽകി. നേരത്തെ, കോടതി ഉത്തരവുകളെ തുടര്‍ന്ന് സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഊട്ടിയിലും കൊടൈക്കനാലിലും ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.