മമ്മൂട്ടിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സാന്ദ്ര തോമസ്
മമ്മൂട്ടിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സാന്ദ്ര തോമസ്. മമ്മൂട്ടി വിളിച്ച് കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു എന്നും വിസമ്മതിച്ചപ്പോൾ പറഞ്ഞുറപ്പിച്ചിരുന്ന പ്രോജക്ടിൽ നിന്ന് അദ്ദേഹം പിന്മാറിയെന്നും സാന്ദ്ര തോമസ് ആരോപിച്ചു. വൺഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സാന്ദ്രയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. എന്നെ മമ്മൂക്ക വിളിച്ചിരുന്നു. മുക്കാൽ മണിക്കൂറോളം സംസാരിച്ചു. എന്നോട് കേസുമായി മുന്നോട്ടുപോകരുതെന്ന് മമ്മൂക്ക പറഞ്ഞു. ഞാൻ അദ്ദേഹത്തോട് ചോദിച്ച ഒറ്റച്ചോദ്യമേയുള്ളൂ. മമ്മൂക്കയുടെ മകൾക്കാണ് ഈ സിറ്റുവേഷൻ വന്നിരുന്നതെങ്കിലോ? അവരോടും ഇത് പറയുമോ എന്ന് ഞാൻ ചോദിച്ചു. ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്തോളൂ. ഇനി ഒന്നും ഞാൻ പറയുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, അദ്ദേഹം എൻ്റടുത്ത് കമ്മിറ്റ് ചെയ്തിരുന്ന ഒരു സിനിമയുണ്ടായിരുന്നു. ആ സിനിമയിൽ നിന്ന് അദ്ദേഹം പിൻവാങ്ങി. എന്നെ ഇവിടെനിന്ന് തുടച്ചുമാറ്റാനാണ് എല്ലാവരും ശ്രമിക്കുന്നതെങ്കിൽ ഞാൻ ഇവിടെത്തന്നെയുണ്ടാവും എന്ന് ഞാൻ പറഞ്ഞു. അദ്ദേഹത്തിൻ്റെ വീട്ടുപണി എടുക്കുന്നയാളാണ് ഞങ്ങളുടെ അസോസിയേഷൻ്റെ പ്രസിഡൻ്റ്. അപ്പോൾ അദ്ദേഹത്തിന് അങ്ങനെ ഒരു നിലപാടെടുക്കാനേ കഴിയൂ.”- സാന്ദ്ര തോമസ് ആരോപിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ നേരത്തെ പരാതികളുണ്ട് എന്നും സാന്ദ്ര തോമസ് പറഞ്ഞു. താനല്ല, മറ്റ് അംഗങ്ങൾ നേരത്തെ പരാതിപ്പെട്ടിട്ടുണ്ട്. അസോസിയേഷൻ്റെ കെട്ടിടത്തിൽ മുറികളുണ്ട്. പക്ഷേ, അത് അംഗങ്ങൾക്ക് പോലും നൽകാറില്ല. സ്ത്രീകളെ ചൂഷണം ചെയ്യാനാണ് മുറികൾ ഉപയോഗിക്കുന്നത്. അംഗങ്ങൾക്ക് പോലും മുറികൾ നൽകാറില്ലാത്തതിനാൽ ഇതിനകം പരാതിയുണ്ട്. 2016ൽ 610 പേരുണ്ടായിരുന്ന സംഘടനയിൽ ഇന്ന് 310 പേരേയുള്ളൂ. കാരണം എതിർക്കുന്നവരെ അസോസിയേഷനിൽ നിന്ന് പുറത്താക്കുമെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിച്ചിരുന്നു. താൻ മത്സരിക്കാൻ യോഗ്യയാണെന്നും തെരഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ മൂന്നിലേറെ സിനിമകൾ നിർമ്മിക്കണമെന്നും സാന്ദ്ര തോമസ് രണ്ട് സിനിമകളേ നിർമ്മിച്ചിട്ടുള്ളൂ എന്നും ചൂണ്ടിക്കാട്ടിയാണ് വരണാധികാരി നാമനിർദ്ദേശ പട്ടിക തള്ളിയത്. ഇതിനെതിരെ ശബ്ദമുയർത്തിയ സാന്ദ്ര തോമസ് പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു.