റഷ്യയിൽ വൻ ഭൂചലനം : സുനാമി മുന്നറിയിപ്പ്
റഷ്യയിൽ വൻ ഭൂചലനം. ബുധനാഴ്ച പുലർച്ചെയാണ് റഷ്യയുടെ കിഴക്കൻ തീരമായ കംചത്കയിൽ ഭൂചലനം ഉണ്ടായത്. റിക്ചർ സ്കെയിലിൽ 8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നാശനഷ്ടങ്ങൾ ഇല്ല. ഭൂചലനത്തെ തുടർന്ന് ജപ്പാനിലും അമേരിക്കയും സുനാമി മുന്നറിയിപ്പ് നൽകി. ജപ്പാനിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായ സ്ഥലം.ഭൂകമ്പം ഉണ്ടായത് രാവിലെ 8.25നാണെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറഞ്ഞു. ജപ്പാനിലെ ഹൊക്കൈയ്ഡോയിൽ നിന്ന് 250 കിലോമീറ്റർ അകലെയായിരുന്നു ഭൂകമ്പം. ജപ്പാനിൽ ഇത് വളരെ നേരിയ രീതിയിലേ അനുഭവപ്പെട്ടുള്ളൂ. അതേസമയം, റഷ്യയിൽ ആളുകൾ ചെരിപ്പോ വസ്ത്രങ്ങളോ ഇല്ലാതെ പുറത്തേക്കോടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വീടുകളിലെ കണ്ണാടികൾ തകരുകയും നിരത്തിലുണ്ടായിരുന്ന വാഹനങ്ങൾ ഉലയുകയും ചെയ്തു. കംചത്കയിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. മൊബൈൽ ഫോണുകളിലെ കവറേജും നഷ്ടമായി.കംചത്കയിൽ ഇടയ്ക്കിടെ ഭൂചലനങ്ങൾ ഉണ്ടാവാറുണ്ട്. ഈ മാസാരംഭത്തിൽ അഞ്ച് ശക്തമായ ഭൂകമ്പങ്ങളാണ് ഇവിടെ ഉണ്ടായത്. 7.4 തീവ്രതയുള്ള 20 കിലോമീറ്റർ ആഴത്തിലുള്ള ഭൂചനമായിരുന്നു ഇതിൽ ഏറ്റവും ശക്തം. 1952ൽ ഇവിടെ 9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഹവായിൽ അന്ന് വമ്പൻ തിരമാലകളും രൂപപ്പെട്ടു. പക്ഷേ, അന്ന് ആളപായം ഉണ്ടായിരുന്നില്ല.അമേരിക്കയിലെ അലാസ്കയിലും ഹവായിലുമാണ് സുനാമി മുന്നറിയിപ്പുള്ളത്. ഹവായൻ ദ്വീപുകളുടെ തീരങ്ങളിൽ സുനാമി നാശം വിതയ്ക്കാൻ ഇടയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജീവനും സ്വത്തും സംരക്ഷിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. അമേരിക്കൻ സമയം രാത്രി ഏഴ് മണിക്ക് ആദ്യ തിരമാല എത്തിയേക്കാമെന്നാണ് സൂചനകൾ. ജപ്പാനിലെ പസഫിക് സമുദ്ര തീരത്തും മുന്നറിയിപ്പുണ്ട്. മൂന്ന് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മുന്നറിയിപ്പിന് അരമണിക്കൂറിനുള്ളിൽ വൻ തിരമാലകൾ രൂപപ്പെട്ടേക്കാം എന്ന് മുന്നറിയിപ്പുണ്ട്.