മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. മമത ബാനര്‍ജി മുഖ്യമന്ത്രിയായതിനുശേഷം ടാറ്റ ഗ്രൂപ്പ് ചെയര്‍മാനും മമത ബാനര്‍ജിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണ് നടന്നത്. 17 വര്‍ഷം മുമ്പ് മമതയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രക്ഷോഭത്തെ തുടര്‍ന്ന് ടാറ്റ മോട്ടോഴ്സ് സിംഗൂരില്‍ നിന്ന് നാനോ പദ്ധതി ഉപേക്ഷിച്ച് പിന്‍വാങ്ങി. സിംഗൂര്‍ സമരം സംസ്ഥാനത്തെ സിപിഎം ഭരണത്തിന് അവസാനമാകാന്‍ കാരണമായി.ബംഗാളിന്റെ വ്യാവസായിക വളര്‍ച്ചയെയും ഉയര്‍ന്നുവരുന്ന അവസരങ്ങളെയും കുറിച്ചുള്ള ക്രിയാത്മകമായ സംഭാഷണമാണ് ടാറ്റ സണ്‍സിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും ചന്ദ്രശേഖരനും മമത ബാനര്‍ജിയും തമ്മില്‍ നടത്തിയതെന്നും നവീകരണം, നിക്ഷേപം, സമഗ്ര വികസനം എന്നിവയ്ക്ക് വഴിയൊരുക്കുന്ന അര്‍ത്ഥവത്തായ പൊതു-സ്വകാര്യ പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതിനുള്ള ബംഗാളിന്റെ പ്രതിബദ്ധതയാണ് കൂടിക്കാഴ്ചയില്‍ പ്രതിഫലിപ്പിച്ചതെന്ന് ടിഎംസി എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.പതിനേഴു വര്‍ഷങ്ങള്‍ക്ക് മുമ്പ്, സിംഗൂരില്‍ ടാറ്റ മോട്ടോഴ്സ് പ്ലാന്റിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെത്തുടര്‍ന്ന്, കമ്പനി പ്ലാന്റ് മാറ്റിസ്ഥാപിച്ചു. ആ സമയത്ത്, ബുദ്ധദേബ് ഭട്ടാചാര്യയുടെ കീഴില്‍ സിപിഎം ആണ് സംസ്ഥാനം ഭരിച്ചിരുന്നത്. 400 ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചതിനെത്തുടര്‍ന്ന്, പശ്ചിമ ബംഗാളിലെ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.തുടര്‍ന്ന് ടാറ്റ പദ്ധതി ബംഗാളില്‍ നിന്ന് പിന്‍വലിച്ചു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്ലാന്റ് സ്ഥാപിക്കാനായി ടാറ്റയെ ഗുജറാത്തിലേക്ക് ക്ഷണിച്ചു. എന്നാല്‍, 2018 ല്‍ നാനോ കാറുകളുടെ ഉത്പാദനം നിര്‍ത്തി. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് ഉച്ചകോടിയില്‍ (ബിജിബിഎസ്) ചില അത്യാവശ്യങ്ങള്‍ കാരണം ടാറ്റ ഗ്രൂപ്പ് ചെയര്‍മാന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു. ഉച്ചകോടിയുടെ തലേന്ന് മമതാ ടാറ്റാ മേധാവിയുമായി വിശദമായ ചര്‍ച്ച നടത്തി.