പരിഹാരമില്ലാതെ തെരുവുനായ ശല്യം

Spread the love

ജനജീവിതത്തിനു ഭീഷണിയായി തെരുവുനായകൾ വിലസുന്ന അവസ്ഥയ്ക്ക് ഒരു പരിഹാരമുണ്ടാക്കാൻ സർക്കാരിനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ കഴിയാത്തത് ആശങ്കാജനകമായ സാഹചര്യമാണു സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ നഗരത്തിൽ തെരുവുനായകളുടെ പരാക്രമം സൃഷ്ടിച്ച ഭീതി ചെറുതൊന്നുമല്ല. തെരുവുനായകളെ ഭയന്ന് പുറത്തിറങ്ങിനടക്കാൻ കഴിയാത്ത അവസ്ഥയാണവിടെ. രണ്ടു ദിവസത്തിനിടെ മാത്രം എഴുപതിലേറെ പേരെയാണ് തെരുവുനായകൾ കടിച്ചുകീറിയത്. മുറ്റത്തു കളിക്കുകയായിരുന്ന ഒന്നര വയസുള്ള കുട്ടിയെ വരെ നായ കടിച്ചുകീറി. വയറിലും തലയിലും കടിയേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു.ഇതിനിടെ മേയ് 31ന് പയ്യാമ്പലം എസ്എൻ പാർക്കിനു സമീപം വച്ച് നായയുടെ കടിയേറ്റ അഞ്ചു വയസുകാരനു പേവിഷബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. റാബിസ് വാക്സിനെടുത്തിട്ടും കുട്ടിക്കു പേവിഷ ബാധയുണ്ടാവുകയായിരുന്നു. കുട്ടിയുടെ കണ്ണിനും കാലിനുമാണു നായയുടെ കടിയേറ്റത്. കണ്ണിലേറ്റ മുറിവ് പേവിഷ ബാധയ്ക്കു കാരണമായെന്നാണു പറയുന്നത്. അതീവ ഗുരുതരാവസ്ഥയിലായ കുട്ടി പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ്. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മകനാണ് പേവിഷ ബാധയ്ക്കു ചികിത്സയിലുള്ളത്. ജില്ലാ ആശുപത്രിയിൽ മൂന്നു ഡോസ് വാക്സിൻ എടുത്ത ശേഷമാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണുന്നതെന്നു ബന്ധുക്കൾ പറയുന്നുണ്ട്. വാക്സിൻ എടുത്തിട്ടും പേവിഷബാധ കണ്ടെത്തിയത് ആശങ്കയുണ്ടാക്കുന്നതാണ്. മരുന്നു ഫലിച്ചു തുടങ്ങും മുൻപ് വൈറസ് തലച്ചോറിലെത്തുന്ന തരത്തിൽ മുഖത്തും മറ്റും കടിയേറ്റാൽ പേവിഷബാധയുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *