അഹമ്മദാബാദ് വിമാനാപകടം: ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് ആകാശദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 11 A സീറ്റിൽ യാത്ര ചെയ്ത രമേശ് വിശ്വാസ് കുമാറിനെയാണ് ജീവനോടെ കണ്ടെത്തിയത്. പരുക്കേറ്റ ഇയാൾ നിലവിൽ ചികിത്സയിലാണ്. ഇയാൾ എമർജൻസി വിൻഡോയിലൂടെയാണ് രക്ഷപ്പെട്ടത്. ഇന്ത്യക്കാരനായ ബ്രിട്ടീഷ് പൗരനാണ് രമേശ് വിസ്വാഷ്. സഹോദരനൊപ്പമാണ് ലണ്ടനിലേക്ക് രമേശ് പറന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എമർജൻസി എക്സിറ്റ് വഴി തെറിച്ച് വീണ രമേശിനെ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. വലിയ പരിക്കുകളില്ലാത്ത രമേശ് രക്ഷാപ്രവർത്തകരുടെ സഹായത്തോടെ നടന്ന് നീങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ആദ്യം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടെന്നായിരുന്നു സ്ഥിരീകരണം. പിന്നീടാണ് രമേശ് രക്ഷപ്പെട്ട വാർത്ത പുറത്തു വരുന്നത്. ഇന്ന് ഉച്ചയ്ക്ക് 1.38 ഓടെയാണ് ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറിയ അപകടം നടന്നത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നു.