വിമാന ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ ചെലവുകളും കമ്പനി വഹിക്കും. വിമാനം തകർന്നു വീണ ബി ജെ ഹോസ്റ്റലിന്‍റെ പുനർനിർമാണവും കമ്പനി നടത്തും.
‘‘അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്കുള്ള യാത്രാമധ്യേ എയർ ഇന്ത്യ ഫ്ലൈറ്റിന് സംഭവിച്ച ദാരുണമായ അപകടത്തിൽ ഞങ്ങൾ അഗാധമായി ദുഃഖിതരാണ്. ഈ ഹൃദയഭേദകമായ സംഭവം ഒട്ടേറെ കുടുംബങ്ങളെയാണ് ദുഃഖിതരാക്കിയിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരുടെയും ദുഃഖത്തിൽ ഞങ്ങള്‍ പങ്കുചേരുന്നു.’’ – ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ പറഞ്ഞു.
242 പേരുണ്ടായിരുന്ന വിമാനത്തിൽ നിന്നും ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അപകടം ഞെട്ടിക്കുന്നതും ഹൃദയഭേദകവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദുഃഖകരമായ ഈ സമയത്ത് തന്റെ ചിന്തകള്‍ ദുരന്തം ബാധിച്ച എല്ലാവരോടൊപ്പവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി റാം മോഹൻ നായിഡു, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർ അപകട സ്ഥലം സന്ദർശിക്കുന്നുണ്ട്.