അഹമ്മദാബാദ് ആകാശദുരന്തം: വിമാനം തകർന്ന് വീണ മെഡിക്കൽ കോളേജിന്‍റെ മെസ്സിലുണ്ടായിരുന്ന എട്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് ആകാശദുരന്തത്തിൽ വിമാനത്തിൽ ഉണ്ടായിരുന്നവർക്ക് പുറമെ, വിമാനം തകർന്ന് വീണ മെഡിക്കൽ കോളേജിന്‍റെ മെസ്സിലുണ്ടായിരുന്ന എട്ട് വിദ്യാർഥികൾക്കും ദാരുണാന്ത്യം. അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജിന്റെ മെസ്സിന് മുകളിലേക്കാണ് എയർ ഇന്ത്യയുടെ വിമാനം
ഉച്ചക്ക് 1.38 ഓടെ തകർന്ന് വീണത്. ഉച്ചഭക്ഷണ സമയമായിരുന്നതിനാൽ യുവ ഡോക്ടർമാർ ഭക്ഷണം കഴിക്കാനും മറ്റും മെസ്സിൽ ഉണ്ടായിരുന്നു. ഇതാണ് മരണ സംഖ്യ വർധിപ്പിച്ചത്. അപകട മേഖലയിൽ 50 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില അതീവ ഗുരുതരമാണ്.
അതേസമയം യാത്രക്കാരുടെ കുടുംബങ്ങളോട് ഡി എൻ എ സാമ്പിൾ എത്തിക്കാൻ ഗുജറാത്ത് അഡീഷണൽ ചീഫ് സെക്രട്ടറി നിർദേശം നൽകി. വിമാനം കത്തി അഗ്നിഗോളമായി മാറിയതിനാൽ, മൃതദേഹങ്ങൾ പലതും കത്തിക്കരിഞ്ഞ നിലയിലാണ്.
മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമുണ്ട്. മകളെ കാണാന്‍ ലണ്ടനിലേക്ക് പോയതായിരുന്നു വിജയ് രൂപാണി. 2016 മുതല്‍ 2021വരെ ഗുജറാത്ത് മുഖ്യമന്ത്രിയിരുന്നു. അപകടത്തെ തുടർന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അഹമ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.