മുത്തൂറ്റ് ജീവനക്കാർക്കുള്ള പാരിതോഷികം തട്ടിയെടുത്ത കേസ്: പ്രതികൾ സഹകരിക്കുന്നില്ലെന്ന് പോലീസ്; വീണ്ടും ചോദ്യംചെയ്യലിനായി ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി : മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ജീവനക്കാർക്കുള്ള പാരിതോഷിക തുക തട്ടിയെടുത്ത കേസിൽ, കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികൾ പൊലീസിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്ഥാപനത്തിന്റെ മുൻ സിഇഒ ആയ തോമസ് പി. രാജൻ, ബിസിനസ് പെർഫോമൻസ് വിഭാഗത്തിലെ (സൗത്ത്) മുൻ ചീഫ് ജനറൽ മാനേജർ രഞ്ജിത്ത് കുമാർ രാമചന്ദ്രൻ എന്നിവരെയാണ് പോലീസ് പ്രതിചേർത്തിട്ടുള്ളത്. ജൂൺ 9, 10, 11 ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ ചോദ്യം ചെയ്യലിനായി പ്രതികൾ പൊലീസിന് മുൻപാകെ എത്തണം.
നേരത്തെ ഏപ്രിൽ 15നും 16നും കോടതിയുടെ നിർദേശപ്രകാരം പ്രതികൾ എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. അന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ സഹകരിച്ചില്ലെന്ന് പോലീസ് അറിയിച്ചതിനെ തുടർന്നാണ് ഇരുവരും വീണ്ടും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടത്. തൃപ്തികരമായ ഉത്തരങ്ങൾ കിട്ടാത്തതിനാൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് വാദിച്ചു.
പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ ഉടമസ്ഥതയിലുള്ള ഇൻഷുറൻസ് കമ്പനിയിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. സ്ഥാപനത്തിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്ന പ്രതികൾ, ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾക്കായി വകയിരുത്തിയ 11.92 കോടി രൂപയിലാണ് തിരിമറി നടത്തിയത്. 2023 ഏപ്രിൽ മുതൽ 2024 നവംബർ വരെ തട്ടിപ്പ് തുടർന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.