പാകിസ്ഥാനില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള അനുശോചനം പിന്‍വലിച്ച് കൊളംബിയ; ഡോ. ജോണ്‍ ബ്രിട്ടാസ് എം പി ഉള്‍പ്പെട്ട പ്രതിനിധി സംഘം ഇന്തോനേഷ്യയില്‍ പര്യടനം തുടരുന്നു

Spread the love

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനമറിയിച്ച പ്രസ്താവന പിന്‍വലിച്ച് കൊളംബിയന്‍ സര്‍ക്കാര്‍. കൊളംബിയന്‍ ഉപവിദേശകാര്യ മന്ത്രി ഔദ്യോഗിക പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചു. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് വിശദീകരിക്കുന്ന പ്രതിനിധി സംഘത്തിന്റെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് കൊളംബിയ പ്രസ്താവന പിന്‍വലിച്ചത്. അതേസമയം, ഡോ. ജോണ്‍ ബ്രിട്ടാസ് എം പി ഉള്‍പ്പെട്ട പ്രതിനിധി സംഘം ഇന്തോനേഷ്യയില്‍ പര്യടനം തുടരുകയാണ്.


ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് വിശദീകരിക്കുന്നതിനുള്ള സര്‍വകക്ഷി പ്രതിനിധിസംഘങ്ങള്‍ വിവിധ രാജ്യങ്ങളില്‍ പര്യടനം തുടരുമ്പോഴാണ് പാക്കിസ്ഥാനില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടവര്‍ക്ക് കൊളംബിയ സര്‍ക്കാര്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. കൊളംബിയയുടെ നിലപാടില്‍ സര്‍വകക്ഷി പ്രതിനിധി സംഘം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് കൊളംബിയന്‍ ഉപ വിദേശകാര്യ മന്ത്രി അനുശോചനം പിന്‍വലിക്കുന്നതായി അറിയിച്ചത്.

കൊളംബിയന്‍ വിദേശകാര്യ മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള തീരുമാനം സ്വാഗതാര്‍ഹമെന്നും ഇന്ത്യയുടെ പരമാധികാരത്തിനും ലോകസമാധാനത്തിനും തീരുമാനം ഫലപ്രദമാകുമെന്നും കൊളംബിയന്‍ സര്‍വകക്ഷി സംഘത്തിന് നേതൃത്വം നല്‍കുന്ന ശശി തരൂര്‍ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് നടത്തിയ പ്രസ്താവന കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. ഡോ. ജോണ്‍ ബ്രിട്ടാസ് എം പി ഉള്‍പ്പെട്ട പ്രതിനിധി സംഘം ഇന്തോനേഷ്യയില്‍ പര്യടനം തുടരുകയാണ്. ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദ പ്രവര്‍ത്തനം ക്രിമിനല്‍ സംഘങ്ങള്‍ നടത്തുന്ന കലാപത്തേക്കാള്‍ അപകടകരമാണെന്ന് ബ്രിട്ടാസ് എം പി ജക്കാര്‍ത്തയിലെ ഇന്ത്യന്‍ പ്രവാസികളുമായി നടത്തിയ സംവാദത്തില്‍ പറഞ്ഞു.

ഡി എം കെ. എം പി കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘം ലാത്വിയയിലും സുപ്രിയാ സുലെ നയിക്കുന്ന സംഘം എത്യോപയിലും പര്യടനo തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *