തിരുവനന്തപുരം കളക്ടറേറ്റിലെതേനീച്ച കൂട് നശിപ്പിച്ചു
പെസ്റ്റ് കൺട്രോൾ വിഭാഗത്തിൻ്റെ സഹായത്തോടെയാണ് തേനീച്ചക്കൂട് ഒഴിവാക്കിയത്.
കഴിഞ്ഞ രണ്ടുദിവസം കളക്ടറേറ്റിൽ എത്തിയവർക്ക് തേനീച്ചയുടെ കുത്ത് ഏറ്റിരുന്നു. കളക്ടറേറ്റില്‍ ബോംബ് ഭീഷണിയ്ക്ക് പിന്നാലെ പരിശോധനയ്ക്കായി ബോംബ് സ്‌ക്വാഡും പൊലീസും കളക്ടറേറ്റിലേക്ക് എത്തി പരിസരത്ത് വ്യാപകമായ പരിശോധന നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി തേനീച്ചകളുടെ ആക്രമണം ഉണ്ടായത്. കൂറ്റൻ കൂടുകൾ ആയിരുന്നു കണ്ടെത്തിയത്. പരിശോധനക്കെത്തിയ ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യം കുത്തേറ്റു.
ബോംബ് സ്‌ക്വാഡിന്റെ പരിശോധന തുടരുന്നതിനിടെ കളക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തേനീച്ചകൂട് ഇളകിയതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ബോംബ് സ്‌ക്വാഡിലുണ്ടായിരുന്ന ജീവനക്കാര്‍ക്കും കളക്ടറേറ്റ് ജീവനക്കാര്‍ക്കും പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പടെ കടന്നലിന്റെ ആക്രമണത്തില്‍ പരുക്കേറ്റു. കളട്രേറ്റില്‍ പരിശോധന നടന്നിരുന്നതിനാല്‍ ജീവനക്കാരെല്ലാം പുറത്തായിരുന്നു. ഇതിനിടയിലേക്കാണ് തേനീച്ചക്കൂട്ടം ഇരച്ചെത്തിയത്. തേനീച്ച ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഏഴ് പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആകെ 200ലേറെ പേർക്ക് കുത്തേറ്റതായി റിപ്പോർട്ടുകളുണ്ട്.