പ്രിയങ്കാ ഗാന്ധി വയനാട് ജനതയ്ക്ക് വേണ്ടി ഇടപെടുന്നില്ല: ഡോ. ജോൺ ബ്രിട്ടാസ് എംപി
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണന തുടരുമ്പോഴും വയനാട് ജനതയ്ക്ക് വേണ്ടി പ്രിയങ്കാ ഗാന്ധി എംപി ഇടപെടുന്നില്ല എന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. വിഷയത്തിൽ ഒരു നിവേദനം പോലും നൽകാൻ പ്രിയങ്ക തയ്യാറാകുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ ദില്ലിയിൽ എൽഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപ്പകൽ സമരത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
അതേസമയം വയനാടിന്റെ ആവശ്യങ്ങളിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മൗനം വെടിയണമെന്ന് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ ആവശ്യപ്പെട്ടു.എൽഡിഎഫിന്റെ രാപ്പകൽ സമരത്തിന് പൂർണ പിന്തുണ അർപ്പിക്കുന്നതായി ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങും വ്യക്തമാക്കി.പ്രധാനമന്ത്രി വയനാട്ടിൽ പോയി കുട്ടികൾക്കൊപ്പം ഫോട്ടോയെടുത്തു,പല മാധ്യമങ്ങളിലും ഇക്കാര്യങ്ങൾ വന്നു,എന്നാൽ ദുരന്തത്തിനിരയായവർക്ക് എന്ത് സഹായം നൽകിയെന്ന് സഞ്ജയ് സിങ് ചോദിച്ചു.
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ ദില്ലിയിൽ എൽഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപ്പകൽ സമരം തുടരുകയാണ്. പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലേക്കാണ് ഇന്നും നാളെയും പ്രതിഷേധം സംഘടിപ്പിക്കുന്നത്.വയനാട്ടിലെ ദുരന്തനിവാരണത്തിന് സംസ്ഥാനം ആവശ്യപ്പെട്ട 2000 കോടി രൂപ അനുവദിക്കുക, ദുരന്തബാധിതരുടെ കടം എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭം. ദുരന്തബാധിതർ ഉൾപ്പെടെ 165 വളന്റിയർമാർ സമരത്തിൽ പങ്കാളികളാകുന്നുണ്ട്.