ചരിത്രത്തിലെ വലിയ സൈബർ കൊള്ള; ക്രിപ്റ്റോകറൻസി ഹാക്ക് ചെയ്ത് 150 കോടി ഡോളർ തട്ടി
ക്രിപ്റ്റോകറന്‍സി ഹാക്ക് ചെയ്ത് 1.5 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഡിജിറ്റല്‍ കറന്‍സി മോഷ്ടിച്ചു. ഇത് എക്കാലത്തെയും വലിയ ഓണ്‍ലൈന്‍ മോഷണങ്ങളിലൊന്നാണ്. ജനപ്രിയമായ ക്രിപ്റ്റോകറന്‍സികളില്‍ ഒന്നായ എതെറിയമാണ് ഹാക്ക് ചെയ്തത്. ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ച് ബൈബിറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. എതറിയത്തിൻ്റെ പതിവ് എക്സ്ചേഞ്ചിനിടെ ഡിജിറ്റല്‍ വാലറ്റുകള്‍ക്കിടയില്‍ നുഴഞ്ഞുകയറി ഹാക്കർ, ക്രിപ്റ്റോ അജ്ഞാത വിലാസത്തിലേക്ക് മാറ്റുകയായിരുന്നു.
എക്സ്ചേഞ്ചിലെ ക്രിപ്റ്റോകറന്‍സി ഹോള്‍ഡിങുകള്‍ സുരക്ഷിതമാണെന്ന് ഉപഭോക്താക്കളെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് കമ്പനി. ഹാക്ക് ചെയ്ത വാര്‍ത്ത വന്നതോടെ ഇടപാടുകാർ കൂട്ടത്തോടെ പിന്‍വലിക്കുന്നുണ്ട്. പിൻവലിക്കൽ അഭ്യർഥനകൾ പ്രൊസസ്സ് ചെയ്യുന്നതില്‍ കാലതാമസമുണ്ടാകും.
ഹാക്ക് ചെയ്ത ക്രിപ്റ്റോ വീണ്ടെടുക്കപ്പെട്ടില്ലെങ്കിലും തന്റെ കമ്പനി എല്ലാം പരിഹരിക്കുമെന്ന് ബൈബിറ്റിന്റെ സി ഇ ഒ ബെന്‍ ഷൗ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ക്രിപ്റ്റോകറന്‍സികള്‍ മോഷ്ടിക്കുന്നത് ഹാക്കര്‍മാരുടെ ഇഷ്ട രീതിയാണ്. ഡിസംബറില്‍ ജാപ്പനീസ് ക്രിപ്റ്റോ സ്ഥാപനത്തില്‍ നിന്ന് 308 മില്യണ്‍ ഡോളര്‍ മോഷ്ടിച്ചിരുന്നു.