ജനങ്ങള്‍ക്ക് വേണ്ടി താൻ രാജിവയ്ക്കാൻ തയ്യാറാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
ജനങ്ങള്‍ക്ക് വേണ്ടി താൻ രാജിവയ്ക്കാൻ തയ്യാറാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ആർജി കർ മെഡിക്കല്‍ കോളേജിലെ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നടക്കുന്ന പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി മമത ബാനർജി വിളിച്ചു ചേർത്ത യോഗത്തില്‍ പ്രതിഷേധക്കാർ പങ്കെടുക്കാതിരുന്നതിനെത്തുടർന്നാണ് രാജിസന്നദ്ധത അറിയിച്ചത്.യോഗം പൂർണമായും ലൈവ് സ്ട്രീം ചെയ്യണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം തള്ളിയതിനുപിന്നാലെ സമരക്കാരില്‍ നിന്നുള്ള പ്രതിനിധിസംഘം യോഗം ബഹിഷ്കരിക്കുകയായിരുന്നു. പ്രതിഷേധം നടത്തുന്നവരില്‍ നിന്ന് 15 പേരുടെ പ്രതിനിധിസംഘത്തെ നേരില്‍കണ്ട് ചർച്ചനടത്താം എന്നാണ് ആദ്യം സർക്കാരും മമത ബാനർജിയും അറിയിച്ചത്. എന്നാല്‍ പ്രതിനിധി സംഘത്തില്‍ 30പേരെ ഉള്‍പ്പെടുത്തണമെന്നും കൂടിക്കാഴ്ച പൂർണമായും ലൈവ് സ്ട്രീം ചെയ്യണമെന്നുമാവശ്യപ്പെട്ട് പ്രതിഷേധക്കാർ മമതയ്ക്ക് കത്തയച്ചു. ഈ ആവശ്യം സർക്കാർ നിരസിക്കുകയായിരുന്നു.ലൈവ് സ്ട്രീമിങ് എന്ന ആവശ്യം നിരസിച്ച സർക്കാർ പതിനഞ്ചുപേരുമായി കൂടിക്കാഴ്ച നടത്തുമെന്നും ആ കൂടിക്കാഴ്ചയുടെ വീഡിയോ പകർത്തി പിന്നീട് പുറത്തുവിടാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ആ നിർദേശം അംഗീകരിക്കാൻ പ്രതിഷേധക്കാർ തയ്യാറായിരുന്നില്ല.