സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രസർക്കാരിന്‍റേതെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ
ന്യൂഡൽഹി: സംസ്ഥാനത്തിനുമേൽ ബോധപൂർവ്വം സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രസർക്കാരിന്‍റേതെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. കേന്ദ്രത്തിന്‍റെ സാമ്പത്തിക നയങ്ങൾ പിന്തുടരാത്തതിനാൽ കേരളത്തെ അവഗണിക്കുകയാണ്.സംസ്ഥാനങ്ങളെ തുല്യതയോടെ പരിഗണിക്കുന്ന ദിവസത്തിനു വേണ്ടിയുള്ള പുതിയ സമരത്തിന്‍റെ തുടക്കമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്നത്തെ ദിവസം ഇന്ത്യ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ദിവസമായി മാറും. വിവിധ മേഖലകളിൽ സംസ്ഥാനത്തിന്‍റെ അധികാരം കവർന്നെടുക്കുന്ന നിയമനിർമാണമാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. പദ്ധതികൾക്ക് ബ്രാൻഡിങ് അടിച്ചേൽപ്പിച്ചതോടെ ഗുണഭോക്താക്കളുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്നു. ജനങ്ങളുടെ ക്ഷേമത്തെ ഉത്തരവാദിത്വമായി കണക്കാക്കുന്ന ഒരു സർക്കാരിനും ഗുണഭോക്താക്കളുടെ ആത്മാഭിമാനം ചോദ്യം ചെയ്ത് പദ്ധതികളെ ബ്രാൻഡ് ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.2018 ലെ പ്രളയ ഘട്ടത്തിലും കേന്ദ്രസർക്കാർ കേരളത്തോട് വിവേചനം പുലർത്തിയിരുന്നു. അന്ന് പ്രളയ പാക്കേജുകളൊന്നും കേരളത്തിന് ഏർപ്പെടുത്തിയിരുന്നില്ല.ആ സമയത്ത് അനുവദിച്ചിരുന്ന ഭക്ഷണസാധനങ്ങൾക്കു പോലും പണം വാങ്ങിയിരുന്നു. ഈ സമയത്ത് കേരളത്തെ സഹായിക്കാൻ നിരവധി രാജ്യങ്ങളാണ് മുന്നോട്ട് വന്നത്. അവ സ്വീകരിക്കുന്നതിൽ നിന്ന് കേരളത്തെ തടഞ്ഞു. കേന്ദ്രം മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചത്. ഇടക്കാല ബജറ്റിലും ഇത് പ്രകടമാണെന്ന് പിണറായി കൂട്ടിച്ചേർത്തു.