രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ഇന്നും വ്യാപക പ്രതിഷേധം
കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ഇന്നും വ്യാപക പ്രതിഷേധം. പ്രതിഷേധങ്ങളുടെ ഭാഗമായി പാലക്കാട്ടും കൊച്ചിയിലും നടന്ന യൂത്ത് കോൺഗ്രസിന്റെ മാർച്ചുകളിലും സംഘർഷമുണ്ടായി. പാലക്കാട്ട് എസ് പി ഓഫീസിലേക്ക് നടന്ന മാർച്ച് പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിന് ശേഷവും പിരിഞ്ഞുപോകാൻ തയ്യാറാകാതെ നിന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.കൊച്ചിയിലും അതിരൂക്ഷമായ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് മാർച്ചിൽ ഉണ്ടായത്. കൊച്ചി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് ബാരിക്കേഡിന് മുകളിൽ കയറിയ പ്രവർത്തകർ പൊലീസിന് നേരെ വലിയ രീതിയിലുള്ള പ്രകോപനമാണ് സൃഷ്ടിച്ചത്. ഹൈബി ഈഡൻ എം പി മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർ തടയാൻ വന്ന പൊലീസുകാർക്ക് നേരെ വ്യാപകമായി കല്ലെറിഞ്ഞു. തുടർന്ന് മൂന്ന് തവണയാണ് സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. അതേ സമയം കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകയുടെ മുടിയിൽ ചവിട്ടി പിടിച്ച പൊലീസിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രംഗത്തു വന്നു. അതിക്രൂരമായ നടപടിയാണ് പ്രവർത്തകയ്ക്ക് നേരെ ഉണ്ടായതെന്നും ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. വനിതാ പ്രവർത്തകയ്ക്ക് നേരെ നടന്ന അതിക്രമത്തെ അപലപിച്ചുകൊണ്ട് സാഹിത്യകാരൻ ടി പദ്മനാഭനും രംഗത്തു വന്നിരുന്നു. പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തിന് സമമായ അതിക്രമമാണ് കണ്ണൂരിൽ നടന്നതെന്നായിരുന്നു പൊലീസിനെതിരായ പദ്മനാഭന്റെ വിമർശനം. ജനുവരി 22 വരെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്.