ബിയർകുപ്പി കൊണ്ടു തലയ്ക്കടിച്ചു കാഴ്ച നഷ്ടപ്പെടുത്തി കേസിലെ മുഖ്യപ്രതി പിടിയിൽ
കാട്ടാക്കട: റോഡിലിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്തയാളെ ബിയർകുപ്പികൊണ്ടു തലയ്ക്കടിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. മാറനല്ലൂർ പോങ്ങുംമൂട് കൂവളശ്ശേരി നവോദയ ലൈനിൽ വിഷ്ണു എന്ന ജോണി (26) യാണ് പിടിയിലായത്. വിളപ്പിൽശാല പൊലീസ് ആണ് ഇയാളെ പിടികൂടിയത്.കാട്ടുവിളയിൽ ഡിസംബർ 25 നായിരുന്നു കേസിനാസ്പദമായ സംഭവം. റോഡിന്റെ വശത്തിരുന്ന് മദ്യപിക്കുകയായിരുന്ന ജോണി ഉൾപ്പടെയുള്ളവരെ പനയറവിളാകം സജിഭവനിൽ സജി (44 ) വിലക്കിയിരുന്നു. ഇതിൽ പ്രകോപിതനായ ജോണി, സജിയെ ബിയർ കുപ്പികൊണ്ട് തലയ്ക്കടിക്കുകയും മർദ്ദിക്കുകയുമായിരുന്നു.ആക്രമണത്തിൽ സജിയുടെ ഇടതു കണ്ണിനു സാരമായി പരിക്കേറ്റിരുന്നു. കണ്ണിനു രണ്ടു ശസ്ത്രക്രിയകൾ നടത്തിയെങ്കിലും കാഴ്ച തിരിച്ചുകിട്ടിയില്ല. ജോണി ഇതിനു മുൻപും സമാനരീതിയിലുള്ള കുറ്റകൃത്യം ചെയ്തതായി പൊലീസ് പറഞ്ഞു. കേസിൽ രണ്ടു പേരെ കൂടെ ഇനി പിടികൂടാനുണ്ട്.കാട്ടാക്കട ഡിവൈഎസ്പി അനിൽകുമാറിന്റെ മേൽനോട്ടത്തിൽ വിളപ്പിൽശാല പൊലീസ് ഇൻസ്പെക്ടർ എൻ. സുരോഷ്കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ആശിഷ്, ജിഎസ്ഐ ബൈജു, സിപിഒ അജിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.