കൗൺസിൽ യോഗത്തിൽ ചെരിപ്പുകൊണ്ട് സ്വയം മുഖത്തടിച്ച് കൗൺസിലർ
ഹൈദരാബാദ്: ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്തതിനെത്തുടർന്ന് കൗൺസിൽ യോഗത്തിൽ ചെരിപ്പുകൊണ്ട് സ്വയം മുഖത്തടിച്ച് കൗൺസിലർ. ആന്ധ്രയിലെ അനകപ്പള്ളി ജില്ലയിലാണ് സംഭവം. നരസിപട്ടണം മുനിസിപ്പാലിറ്റി കൗൺസിലർ മുളപ്പർത്തി രാമരാജുവാണ് കൗൺസിൽ യോഗത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ ചെരിപ്പുകൊണ്ട് മുഖത്തടിച്ച് നിരാശപ്രകടിപ്പിച്ചത്. ഇതിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.നരസിപട്ടണത്തെ 20ാം വാർഡ് കൗൺസിലറാണ് മുളപ്പർത്തി രാമരാജു. വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിയാത്തതിലെ നിരാശ പ്രകടമാക്കിയതിന് പിന്നാലെയായിരുന്നു സഹപ്രവർത്തകരെ ഞെട്ടിക്കുന്ന നീക്കം ഇദ്ദേഹത്തിൽനിന്നുണ്ടായത്. ’31 മാസമായി ഞാൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ട്, പക്ഷേ എന്‍റെ വാർഡിലെ ഡ്രെയിനേജ്, വൈദ്യുതി, ശുചിത്വം, റോഡുകൾ, മറ്റ് പ്രശ്നങ്ങൾക്കും പരിഹാര കണ്ടെത്താൻ എനിക്ക് കഴിയുന്നില്ല’ സംഭവത്തിന് പിന്നാലെ രാമരാജു മാധ്യമങ്ങളോട് പറഞ്ഞുനാൽപ്പതുകാരനായ രാമരാജു ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്നയാളാണ്. താൻ എല്ലാ വഴികളും പരീക്ഷിച്ചെങ്കിലും വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിഞ്ഞില്ലെന്നും രാമരാജു ജനങ്ങളോട് പറഞ്ഞു. 20ാം വാർഡിനെ നഗരസഭാ ഉദ്യോഗസ്ഥർ പാടേ അവഗണിച്ചു. വോട്ടർമാർക്ക് വാട്ടർ കണക്ഷൻ പോലും നൽകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു..