താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാചിലവും സർക്കാർ വഹിക്കും. സംഭവത്തിൽ മുഖ്യമന്ത്രി ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ധർ അടക്കമുള്ള ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ കണ്ട ശേഷം മുഖ്യമന്ത്രി സംസ്കാരം നടക്കുന്ന മദ്രസിയിലും എത്തി. മുസ്ലിം ലീഗ് നേതാക്കളടക്കമുള്ളവരുമായി യോഗം ചേർന്നു. എട്ട് മന്ത്രിമാരും ഡിജിപിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തീരുരങ്ങാടി താലൂക്ക് ആശുപത്രി സന്ദർശിച്ചു.ഒട്ടുംബ്രം തൂവൽ തീരത്ത് ഞായറാഴ്ച വൈകിട്ട് 7 മണിയോടെയുണ്ടായ അപകടത്തിലാണ് 22 ജീവനുകൾ പൊലിഞ്ഞത്. സ്ത്രീകളും കുട്ടികളുമാണ് മരണപ്പെട്ടവരിൽ ഏറെയും. പരപ്പനങ്ങാടി-താനൂർ നഗരസഭാ അതിർത്തിയിൽ പൂരപ്പഴയിലാണ് അപകടമുണ്ടായ തൂവൽതീരം. ഒരു മാസം മുൻപാണ് ഇവിടെ വിനോദസഞ്ചാരികൾക്കായി ബോട്ട് സർവീസ് തുടങ്ങിയത്. കരയിൽ നിന്ന് അര കിലോമീറ്ററോളം മാറി ആഴമുള്ള സ്ഥലത്തായിരുന്നു അപകടം. അതു കൊണ്ടു തന്നെ രക്ഷാപ്രവർത്തനം വൈകിയതും മരണസംഖ്യ വർധിക്കുന്നതിന് കാരണമായി.