ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ ആറ് ദിവസമായിട്ടും പുറത്തെത്തിക്കാനായില്ല
ഡൽഹി: ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ ആറ് ദിവസമായിട്ടും പുറത്തെത്തിക്കാനായില്ല. ഡ്രില്ലിംഗ് പ്രക്രിയക്ക് തടസം നേരിട്ടതിനെതുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. തൊഴിലാളികളുടെ സുരക്ഷയില്‍ ആശങ്ക നിലനില്‍ക്കുകയാണ്. അതേസമയം നാല്‍പ്പത് തൊഴിലാളികളും സുരക്ഷിതരാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.ഉത്തരാഖണ്ഡിലെ ഉത്തര കാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാഴികളെ രക്ഷിക്കാനായി ഞായറാഴ്ച രാവിലെയാണ് സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനകളുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ആറാം ദിവസവും തൊഴിലാളികളെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. അമേരിക്കന്‍ നിര്‍മ്മിത യന്ത്രത്തിന്റെ സഹായത്തോടെയുളള രക്ഷാ പ്രവര്‍ത്തനത്തില്‍ കഴിഞ്ഞ ദിവസം വലിയ പുരോഗതി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ തുരങ്കത്തിന്റെ സ്ലാബ് മുറിച്ച് മാറ്റുന്നതിനിടയില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ക്കിടയില്‍ കഠിനമായ എന്തോ പദാർത്ഥത്തിന്റെ സാന്നിധ്യം കാരണം രക്ഷാ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.