തമിഴ്നാടിനെ ഭീതിയിലാക്കി അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി

Spread the love

തൊടുപുഴ; തമിഴ്നാടിനെ ഭീതിയിലാക്കി അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. ഇന്നലെ രാത്രിയാണ് ആന തമിഴ്നാട് അതിർത്തി മേഖലയായ ഹൈവേഡ് ഡാമിന് സമീപം ഇറങ്ങിയത്. തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ അരിക്കൊമ്പൻ ശ്രമിച്ചു. പിന്നാലെ തൊഴിലാളികളും വനപാലകരും ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. പ്രദേശവാസികളെ ഒന്നടങ്കം ഭീതിയിലാക്കുകയാണ് അരിക്കൊമ്പൻ. ‌തമിഴ്നാട് വന മേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. അതേസമയം, മഴ മേഘങ്ങൾ കാരണം ഇപ്പോള്‍ അരിക്കൊമ്പന്‍റെ സിഗ്നൽ ലഭിക്കുന്നില്ല. തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിൽ പലതവണയാണ് അരിക്കൊമ്പൻ ഇറങ്ങിയത്. ഈ പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്നാട് വനം വകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാർ, മണലാർ മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്നു മുന്നറിയിപ്പും നൽകി.ചിന്നക്കനാലിലെ സാഹചര്യങ്ങൾക്കു സമാനമാണ് മേഘമലയിലേത്. വനാതിർത്തിയോടു ചേർന്ന് കിടക്കുന്ന പ്രദേശത്തിൽ തേയിലത്തോട്ടവും ലയങ്ങളുമുണ്ട്. പ്രദേശത്തെ കാലാവസ്ഥയും ചിന്നക്കനാലിലേത് പോലെയാണ്. ഇരവിങ്കലാറിൽ അരിക്കൊമ്പൻ ഒരു വീടിന്റെ വാതിലുകൾ തകർത്തു എന്ന വ്യാജവാർത്തയും പ്രചരിച്ചു. വീടിന്റെ വാതിൽ കാട്ടാന പൊളിച്ചെന്നും ഇത് അരിക്കൊമ്പൻ അല്ലെന്നും തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *