സ്വര്‍ണം എറിഞ്ഞിട്ട് ഷര്‍മിള ധങ്കര്‍; പാരാ അത്‌ലറ്റ്ക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ മെഡല്‍

Spread the love

ഗ്ലാസ്ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് 2026ല്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണത്തിളക്കം. പാരാ അത്ലറ്റിക്സില്‍ ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണമെഡല്‍ നേടി ചരിത്രം കുറിച്ച് ശര്‍മിള ധങ്കര്‍. വനിതകളുടെ എഫ്57 ഷോട്ട്പുട്ട് ഇനത്തില്‍ 40 കാരിയായ ധങ്കര്‍ 9.81 മീറ്റര്‍ എന്ന സീസണിലെ മികച്ച പ്രകടനത്തോടെയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ അത്ലറ്റിക്സില്‍ മെഡല്‍ നേടാനായുള്ള ഇന്ത്യയുടെ 20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു.അതേ മത്സരത്തില്‍ ഇന്ത്യയുടെ ശില്‍പ ഷൈല വെങ്കലമെഡലും നേടി. ആദ്യം നാലാം സ്ഥാനത്തായിരുന്ന ശില്‍പ, 7.26 മീറ്റര്‍ എന്ന വ്യക്തിഗത മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരഫലത്തിനെതിരെ ഇന്ത്യ നല്‍കിയ പ്രതിഷേധവും തുടര്‍ന്ന് നടന്ന പരിശോധനയും കഴിഞ്ഞാണ് നൈജീരിയയുടെ യൂക്കാരിയ ഇയാസിയുടെ സാധുവായ ശ്രമം ഫൗളായി കണക്കാക്കിയത്. ഇതോടെ ശില്‍പയെ നാലാം സ്ഥാനത്ത് നിന്ന് വെങ്കലമെഡല്‍ ജേതാവായി ഉയര്‍ത്തി. എന്നാല്‍ നൈജീരിയയില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.മെഡല്‍ ഉറപ്പായതോടെ ശര്‍മിളയ്‌ക്കൊപ്പം വികാരഭരിതയായി ആഘോഷിക്കുന്ന ശില്‍പയുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി. ഒരേയിനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെങ്കലവും നേടാനായതും ചരിത്രമാണ്. എഫ്57 വിഭാഗം വൈകല്യം ഉള്ള താരങ്ങള്‍ക്കായുള്ള മത്സരമാണ്.രണ്ടാം വയസില്‍ ഇടത് കാലില്‍ പോളിയോ ബാധിച്ച ശര്‍മിള ധങ്കര്‍ ഈ വര്‍ഷം ഫാസ്സാ ഇന്റര്‍നാഷണല്‍ പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയിരുന്നു. 2022 ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലാം സ്ഥാനത്തായിരുന്നു അവര്‍ ഫിനിഷ് ചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *