കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. കരുവാരക്കുണ്ട് സ്വദേശി ജംഷീറാണ് (40) മരിച്ചത്.റബർ തോട്ടം പാട്ടത്തിനെടുത്ത ജംഷീർ മണലിയംപാടം ഭാഗത്ത് പുലർച്ചെ ടാപ്പിംഗ് നടത്തുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കാലിന് പരുക്കേല്‍ക്കുകയും കൂടാതെ ശ്വാസതടസമുണ്ടാകുകയും ചെയ്തിരുന്നു. ആദ്യം കരുവാരക്കുണ്ട് സ്വകാര്യ ആശുപത്രിയില്‍ പ്രഥമിക ചികിത്സ നല്‍കിയ ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ജംഷീറിന്റെ ആരോഗ്യനില ഗുരുതരമാകുകയും വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർനടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.അതേസമയം, ഈ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാണ്. ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ ജനവാസമേഖലകളിലേക്ക് ആനകള്‍ ഇറങ്ങി വരുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്.പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ എത്തിയ DFO യ്ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുകയാണ്.

