എസ്ഐആർ: കേരളത്തിന്റെ ഹർജി നാളെ സുപ്രീംകോടതിയിൽസംസ്ഥാനത്തെ എസ്ഐആർ
ന്യൂഡൽഹി: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ( എസ്‌ഐആര്‍ ) ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. സംസ്ഥാനത്തെ എസ്ഐആർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജികളിലെ ആവശ്യം.തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികൾ നിർത്തിവെക്കണമെന്നാണ് സംസ്ഥാനസർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.അതിനിടെ, എസ്ഐആർ നടപടികളുടെ സമയപരിധി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്. എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിനും പൂരിപ്പിച്ച് അപ് ലോഡ് ചെയ്യാനുമുള്ള സമയം ഡിസംബർ നാലു വരെ ആയിരുന്നത് ഡിസംബർ 11 വരെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിയിരിക്കുന്നത്. കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഒമ്പതിനു പകരം, 16 ലേക്കും മാറ്റിയിട്ടുണ്ട്.

