പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധങ്ങൾക്കിടെയിൽ നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച തുടങ്ങും
ഇന്ധന സെസ് അടക്കമുള്ള പ്രതിഷേധങ്ങള്‍ക്കിടെ നിയമസഭയില്‍ ഇന്ന് ബജറ്റ് ചര്‍ച്ച തുടങ്ങും. നിയമസഭക്ക് അകത്തും പുറത്തും, ചോദ്യോത്തരവേള മുതല്‍ പ്രതിഷേധത്തിന് സാധ്യതയുണ്ട്. ജനരോഷം കണക്കിലെടുത്ത് പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. ബുധനാഴ്ച ബജറ്റ് ചര്‍ച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം. അതിനിടെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ 100 രൂപ കൂടി കൂട്ടിയും പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായവും എല്‍ഡിഎഫില്‍ ഉയരുന്നുണ്ട്.ബജറ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഇന്ന് നിയമസഭയിലേക്ക് നടത്തുന്ന മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കാനുള്ള സാധ്യതയുമുണ്ട്. തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാന്‍ രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിന്റെ മുറിയില്‍ യുഡിഎഫ് യോഗം ചേരും.അതേസമയം, കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് നാളെ സംഘടിപ്പിക്കുമെന്ന് കെപിസിസി അറിയിച്ചു.