അമേരിക്കൻ പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്റ്റർ തകരാർ അടിയന്തരമായി നിലത്തിറക്കി
ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലനിയയും സഞ്ചരിച്ച ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. ബ്രിട്ടനിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി വിമാനത്താവളത്തിലേക്കു മടങ്ങുന്നതിനിടെയാണ് ട്രംപിന്റെ ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുണ്ടായത്. ഹെലികോപ്റ്ററിന്റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് പ്രശ്നമുണ്ടായത്.ചെക്കേഴ്‌സിൽ നിന്ന് ലണ്ടനിലെ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയായിരുന്നു സംഭവം. ട്രംപിന്റെ മറീൻ വൺ ഹെലികോപ്റ്ററിലായിരുന്നു യാത്ര. ഇതിനിടെ സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതോടെ ഹെലികോപ്റ്റർ പ്രദേശിക എയർഫീൽഡിൽ ഇറക്കുകയായിരുന്നു. തുടർന്ന് ട്രംപും ഭാര്യയും മറ്റൊരു ഹെലികോപ്റ്ററിൽ യാത്ര തുടർന്നു.ഹൈഡ്രോളിക് സംവിധാനത്തിൽ ചെറിയ തകരാറിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ എത്തുന്നതിനു മുൻപ് പൈലറ്റുമാർ സമീപത്തുള്ള ഒരു പ്രദേശിക എയർഫീൽഡിൽ ഹെലികോപ്റ്റർ ഇറക്കുകയായിരുന്നെന്നും പ്രസിഡന്റ് ട്രംപും ഭാര്യ മെലനിയയും മറ്റൊരു ഹെലികോപ്റ്ററിൽ വിമാനത്താവളത്തിലേക്കുള്ള യാത്ര തുടർന്നെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ് പ്രതികരിച്ചു.സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ ഇരുപതു മിനിറ്റിൽ എത്തേണ്ടിയിരുന്ന ട്രംപ്, ഹെലികോപ്റ്ററിന്റെ തകരാറിനെ തുടർന്ന് 20 മിനിറ്റ് വൈകിയാണ് എത്തിയത്. തുടർന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണ്ണിൽ ട്രംപ് യുഎസിലേക്കു മടങ്ങി.

