പേപ്പാറ അഞ്ചുമരുതും മൂടിൽ18 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി

തിരുവനന്തപുരം :18 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി. തിരുവനന്തപുരം പേപ്പാറ അഞ്ചുമരുതുംമൂടിൽ ജനവാസ കേന്ദ്രത്തിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. തോട്ടിൽ കുളിക്കാൻ എത്തിയ നാട്ടുകാരാണ് പാമ്പിനെ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം. കടവിലെ പാറയ്ക്ക് മുകളിലാണ് രാജവെമ്പാല കിടന്നത്. രാജവെമ്പാലയെ കണ്ട് ഭയന്ന നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്നി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ റോഷ്നി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപ് കുമാർ ഉൾപ്പെടെയുളളവരുടെ നേതൃത്വത്തിലുള്ള സംഘം രാജവെമ്പാലയെ പിടികൂടി കൂട്ടിലാക്കുകയായിരുന്നു.തോടിന് കരയിലുണ്ടായിരുന്ന രാജവെമ്പാലയെ ആറ് മിനിറ്റോളമെടുത്താണ് പിടികൂടാനായത്. ഇതിനകം അഞ്ഞൂറിൽപരം പാമ്പുകളെ പിടികൂടിയിട്ടുണ്ടെങ്കിലും രാജവെമ്പാലയെ പിടിക്കുന്നത് ആദ്യമായാണെന്ന് റോഷ്നി പറഞ്ഞു.തിരുവനന്തപുരം ജില്ലയിൽ രാജവെമ്പാലയെ കാണുന്നത് അപൂർവമായിട്ടാണ്. പിടികൂടാൻ ശ്രമിച്ചതോടെ ഇത് വെള്ളത്തിലേക്ക് ഇറങ്ങിയത് അൽപം ബുദ്ധിമുട്ടുണ്ടാക്കി. നീളം കൂടുതലായിരുന്നെങ്കിലും പെട്ടെന്ന് തന്നെ വരുതിയിലാക്കാനായെന്നും റോഷ്നി പറഞ്ഞു. ഇരുപത് കിലോ തൂക്കം വരുന്ന, നിലവിൽ ആർആർടിയുടെ പക്കലുള്ള രാജവെമ്പാലയെ ഉൾക്കാട്ടിൽ തുറന്നുവിടാനാണ് തീരുമാനം. ആര്യനാട് പാലോട് സെക്ഷനിലെ സ്റ്റാഫുകളും വാച്ചർ മാരായ ഷിബു, സുഭാഷ് എന്നിവരും രാജവെമ്പാലയെ പിടികൂടാനെത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.