മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാര്‍ത്താ സമ്മേളനം

Spread the love

ഈ വര്‍ഷത്തെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26ന് ലഹരിവിരുദ്ധ ക്യാമ്പയിന്‍റെ അഞ്ചാം ഘട്ടത്തിന്‍റെ സംസ്ഥാനതല ഉത്ഘാടനം നടക്കും. 2026 ജനുവരി 30 വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പെയ്നായിരിക്കുമിത്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം അതാത് ജില്ലകളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടക്കും. ڇആര്‍ട്ട് ഡിക്ഷന്‍ڈ ദി വേ ഓഫ് ഇന്‍സ്പിരേഷന്‍ എന്ന പ്രോഗ്രാം കോളേജ് തലത്തില്‍ സംഘടിപ്പിക്കും. എല്ലാ ക്യാമ്പസ്സുകളിലും ഒരേ സമയം പ്രസ്തുത പരിപാടിയുടെ ലോഞ്ചിംഗ് മന്ത്രിമാര്‍, ജനപ്രതിധികള്‍, സിനിമാ പ്രവര്‍ത്തകര്‍, എന്‍.ജി.ഒകള്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കും. റസിഡന്‍റ്സ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് څഎന്‍റെ കുടുംബം ലഹരിമുക്ത കുടുംബംچچ എന്ന പരിപാടിയ്ക്ക് തുടക്കം കുറിക്കും. 3 മാസത്തിനുള്ളില്‍, മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുകയും പരമാവധി കുടുംബങ്ങളെ ലഹരിമുക്ത കുടുംബം ആക്കുകയും ചെയ്യുന്ന റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്ക് താലൂക്ക് അടിസ്ഥാനത്തില്‍ സമ്മാനം നല്‍കും.സ്കൂള്‍ കോളേജ് തലത്തില്‍ എന്‍.എസ്.എസ്സ്, എസ്.പി.സി, ലഹരിവിരുദ്ധ ക്ലബ്ബുകള്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ റാലി സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെയും, വിദ്യാഭ്യാസ വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി സ്കൂള്‍ തലങ്ങളില്‍ സ്കൂള്‍ പാര്‍ലമെന്‍റ് സംഘടിപ്പിക്കും. ڇലഹരിമുക്ത സുരക്ഷിത വിദ്യാലയം കുട്ടികളുടെ അവകാശംڈ എന്ന പ്രമേയം അവതരിപ്പിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും രാവിലെ 11 മണിക്ക് ഓഫീസ് മേധാവി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നതാണ്.കേരളം ലഹരിക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ടു കൊണ്ടു പോവുകയാണ്. ജൂണ്‍ 10 മുതല്‍ ജൂണ്‍ 16 വരെയുള്ള കാലയളവില്‍ ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി 13,700 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 730 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 769 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 378.375 ഗ്രാം എം ഡി എം എയും 24.833 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഈ കാലയളവില്‍ സംസ്ഥാനത്തൊട്ടാകെ ലഹരിയുമായി ബന്ധപ്പെട്ട 274 സോഴ്സ് റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറുകയും അതിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയും ചെയ്യുന്നു.ജൂണ്‍ 8 മുതല്‍ ജൂണ്‍ 14 19.937 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. 20.71 ഗ്രാം എം ഡി എം എയും 0.6 ഗ്രാം മെത്താഫിറ്റമിനും എക്സൈസ് പിടികൂടി. 238 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 221 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധമാണ് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ആവിഷ്കരിച്ചിരിക്കുന്നത്. വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ക്യാംപെയിനില്‍, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും തടയാന്‍ ലക്ഷ്യമിട്ടുള്ള വിവിധ പ്രവര്‍ത്തന പദ്ധതികള്‍ പൊതു വിദ്യാഭ്യസവകുപ്പ് നടത്തിവരുന്നു. ലഹരി വസ്തുക്കള്‍ക്കെതിരെ യുള്ള ബോധവത്കരണം, സമൂഹത്തെ ശാക്തീകരിക്കല്‍, ആരോഗ്യകരമായ ജീവിതശൈലി പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പിന്തുണ സംവിധാനങ്ങള്‍ എന്നിവയാണ് ഇതില്‍ പ്രധാനം.സ്കൂള്‍ തലത്തിലെ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍, ജനജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദമായ മാര്‍ഗ്ഗരേഖ വിദ്യാലയങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. ലഹരിയുടെ ദൂഷ്യഫലങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും എന്ന പോലെ രക്ഷകര്‍ത്താക്കളും മനസ്സിലാക്കേണ്ടതുണ്ട്. പരിശീലന പരിപാടികളില്‍ രക്ഷകര്‍ത്താക്കളെക്കൂടി ഉള്‍പ്പെടുത്തി മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്.ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ബോധ്യമുണ്ടാകണം. അത് കണക്കിലെടുത്ത് പാഠ്യപദ്ധതി പരിഷ്കരണ വേളയില്‍ ഈ സാമൂഹ്യ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൗമാര വിദ്യാഭ്യാസത്തിനു പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതശൈലിപ്രോത്സാഹിപ്പിക്കുന്നതിന് എസ്.സി.ഇ.ആര്‍.ടി. പ്രത്യേക പുസ്തകങ്ങള്‍ തയ്യാറാക്കി.ലഹരി ഉപയോഗത്തിലുപരിയായി കുട്ടികളിലെ ലഹരി ഉപയോഗവും അക്രമോത്സുക്തയും തിരിച്ചറിയുന്നതിനും ആവശ്യമായ പരിശീലനം അധ്യാപകര്‍ക്ക് നല്‍കാന്‍ ആരംഭിച്ചു. പ്രാഥമിക കൗണ്‍സിലിംഗ് നല്‍കുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുന്നതിനായി ഈ പരിശീലനങ്ങള്‍ തുടരും. ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും, കുട്ടികളെ നിരീക്ഷിക്കുന്നതിനുമായി സ്കൂളില്‍ എക്സൈസിന്‍റെ സഹായത്തോടെ ആന്‍റി നര്‍കോട്ടിക് ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ ജാഗ്രത ബ്രിഗേഡ് എന്ന രീതിയില്‍ മുപ്പത് മുതല്‍ അമ്പത് വരെ കുട്ടികളുടെ ഗ്രൂപ്പ് രൂപപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. മയക്കുമരുന്ന് സംബന്ധമായ പ്രശ്നങ്ങളില്‍ പിയര്‍ ഗ്രൂപ്പ് സഹായത്തോടെ സമീപനം നടത്തുക ട്രിഗര്‍ ക്ലസ്റ്ററുകളും ക്യാമ്പസ് കമ്മ്യൂണിറ്റി വില്ലേജിലെ മയക്കുമരുന്ന് പ്രചാരണത്തെക്കുറിച്ചുള്ള കമ്മ്യൂണിറ്റി സംവാദങ്ങള്‍ സംഘടിപ്പിക്കുന്ന വര്‍ജ്യം പാര്‍ലമെന്‍റും നടപ്പാക്കുന്നു. കൗമാരക്കാരായ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി വളര്‍ത്താനും വ്യക്തിത്വവികാസത്തിനുമായി ജീവിതോത്സവം 2025 എന്ന പരിപാടി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പ്രവര്‍ത്തനാധിഷ്ഠിതവും പരിവര്‍ത്തനോډുഖവുമായ ചലഞ്ചുകളുടെ രൂപത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ 21 ദിനങ്ങളിലായി സംഘടിപ്പിക്കും. പരിപാടിയുടെ സമാപനവേളയില്‍ ‘ജീവിതോത്സവം2025’ എന്ന പേരില്‍ സ്റ്റേറ്റ് ഇന്‍റഗ്രേഷന്‍ കാര്‍ണിവല്‍ സംഘടിപ്പിക്കും.ലഭ്യമായ പരാതികള്‍ ആഴ്ചയിലൊരു ദിവസം പ്രധാനാധ്യാപകന്‍റെ നേതൃത്വത്തില്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലഹരി ഉപയോഗം ശ്രദ്ധയില്‍പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള കൃത്യമായ നിര്‍ദ്ദേശങ്ങളും അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. കുട്ടികളുടെ ശാരീരിക ആരോഗ്യ ക്ഷമതയ്ക്കും ഫലപ്രദമായി വിനിയോഗിക്കുന്നതിനും സുംബ പോലുളള വ്യായാമമുറകള്‍ അധ്യാപകര്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളും വിവിധ സംഘടനകളും ജനങ്ങളുടെ മറ്റു കൂട്ടായ്മകളുമെല്ലാം മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി ലഹരി വിപത്തിനെതിരെ അണി നിരക്കുകയാണ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അതിന്‍റെ വാര്‍ഷിക പരിപാടിയില്‍ തന്നെ ലഹരിക്കെതിരെ ജനകീയ ബോധവല്‍ക്കരണവും ജാഗ്രതയും ഉറപ്പു വരുത്താനുള്ള പദ്ധതി ഉള്‍പ്പെടുത്തിയിരിക്കുകയാണ്.چലഹരിമുക്ത കോഴിക്കോട്چ എന്ന ഈ സംയോജിത പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 20 ലക്ഷം ആളുകളെ അണിനിരത്തി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26ന് څടു മില്യണ്‍ പ്ലഡ്ജ്چ എന്ന പേരില്‍ ഒരു ജനകീയ പ്രതിജ്ഞ പരിപാടി നടത്താന്‍ പോവുകയാണ്. ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന ബൃഹത്തായ ഇതുപോലൊരു ജനകീയ പരിപാടി സംഘടിപ്പിക്കാന്‍ പോകുന്നകോഴിക്കോട് ജില്ലാ പഞ്ചായത്തിനും അതില്‍ പങ്കു ചേരുന്ന ജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. അതുപോലെ, മയക്കുമരുന്നിനെതിരെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നടത്തിയ ജനകീയ ക്യാമ്പെയിനും മികച്ച മാതൃകയാണ് നാടിനു സമ്മാനിച്ചിരിക്കുന്നത്. ഏപ്രില്‍ 16ന് തുടക്കമിട്ട ‘മയക്കുമരുന്നിനെതിരെ കാട്ടാക്കട’ എന്ന ലഹരിവിരുദ്ധ ക്യാമ്പെയിനിന്‍റെ ഒന്നാം ഘട്ടം മെയ് 28ന് നടന്ന അതിവിപുലമായ മാനവശൃംഖലയോടു കൂടിയാണ് സമാപിച്ചത്. ക്യാമ്പെയിന് നേതൃത്വം നല്‍കിയത് വിദ്യാര്‍ത്ഥികളാണ്. ഈ ജനകീയ മാതൃകകളില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളാനും സമാനമായ പരിപാടികള്‍ നാടാകെ വ്യാപിപ്പിക്കാനും നമുക്ക് സാധിക്കണം.*കാലാവസ്ഥ*സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. കാലവര്‍ഷം ആരംഭിക്കുകയും ഒപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് മെയ് 27 മുതല്‍ 31 വരെ വ്യാപകമായ മഴ ലഭിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയും രേഖപ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ്, തെക്കന്‍ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുന മര്‍ദ്ദവും രൂപപ്പെട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ശക്തി പ്രാപിച്ചേക്കാം. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. പരമാവധി 40- 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു ശക്തമാകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മുന്‍കരുതലിന്‍റെ ഭാഗമായി സംസ്ഥാനത്ത് നിലവില്‍ 26 ക്യാമ്പുകളിലായി 451 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ 104 വീടുകള്‍ പൂര്‍ണ്ണമായും 3772 വീടുകള്‍ ഭാഗീകമായും തകര്‍ന്നതായാണ് ഇതുവരെയുള്ള കണക്കുകള്‍. *കപ്പലപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍*കേരള തീരത്തിനടുത്തായി ഉണ്ടായ കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് കടലിലും കരയിലുമായി അടിയുന്ന വസ്തുക്കളും അതിന്‍റെ അനുബന്ധ വിവരശേഖരണത്തിനുമായി ഒരു വെബ് ആപ്ലിക്കേഷന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വികസിപ്പിച്ചിട്ടുണ്ട്. വസ്തു കണ്ടെത്തിയ വ്യക്തിയുടെ പേര്, മൊബൈല്‍ നമ്പര്‍, കാണപ്പെട്ട വസ്തുവിന്‍റെ അടിസ്ഥാന വിവരങ്ങള്‍, വസ്തു കാണപ്പെട്ട ലൈവ് ലൊക്കേഷന്‍ അല്ലെങ്കില്‍ അടുത്ത ലാന്‍ഡ്മാര്‍ക്ക്, ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഈ ആപ്ലിക്കേഷന്‍ വഴി ശേഖരിക്കുന്നത്. കപ്പലപകടവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് 65 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തി. ഇവ വിവിധ പോര്‍ട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്.തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം കോവളം ഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയ 21 ബാരലുകള്‍ വിഴിഞ്ഞം തുറമുഖത്തെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് എന്ന് സംശയിക്കുന്ന 2 ബാരലുകള്‍ കൊല്ലം ജില്ലയിലെ ആലപ്പാട്, കാസര്‍കോട് ജില്ലയിലെ കുമ്പള കോയിപ്പാടി എന്നിവിടങ്ങളില്‍ കരക്കടിഞ്ഞിട്ടുണ്ട്. അപകടത്തില്‍പ്പെട്ട വാന്‍ഹായ് 503 കപ്പല്‍ നിലവില്‍ കേരള തീരത്തു നിന്ന് 57 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ ദൂരത്തിലേയ്ക്ക് മാറ്റുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു. കപ്പലില്‍ ഇപ്പോഴും തീയും പുകയും ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. കപ്പലില്‍ നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്നറുകള്‍ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാന്‍ സാധ്യതയുള്ളതായി കോസ്റ്റ് ഗാര്‍ഡ്, ഐ. ടി. ഒ പി. എഫ് എന്നിവരില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ പാടില്ല. 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കണം. ഇത്തരം വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ 112 ല്‍ വിളിച്ച് വിവരം അറിയിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.*ഇസ്രായേല്‍- ഇറാന്‍*സയണിസ്റ്റ് ഭീകരത ലോകസമാധാനത്തിനു തന്നെ വെല്ലുവിളിയുണര്‍ത്തുന്ന ഘട്ടമാണിത്. അന്താരാഷ്ട്ര നിയമങ്ങളും എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ഒത്താശയോടെ ഇറാനെതിരെ അവര്‍ നടത്തുന്ന ആക്രമണം ഉടനടി നിര്‍ത്താന്‍ ലോകമാകെ ഒന്നിച്ച് സ്വരമുയര്‍ത്തണം. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്‍റെ ആക്രമണം തടയാന്‍ ഉടന്‍ ഇടപെടണം. ഇന്ത്യാ ഗവണ്മെന്‍റ് പശ്ചിമേഷ്യയില്‍ സമാധാനത്തിനും നീതിക്കും വേണ്ടി വ്യക്തമായ നിലപാട് സ്വീകരിക്കാനും ഇസ്രയേലിനെതിരെ ശക്തമായ പ്രതിഷേധ സ്വരമുയര്‍ത്താനും തയ്യാറാകണം. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്ന കേരളീയര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഡല്‍ഹി കേരള ഹൗസിലെ റസിഡന്‍റ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.ഡല്‍ഹിയിലെത്തുന്ന കേരളീയര്‍ക്ക് കേരളഹൗസില്‍ താമസസൗകര്യം ഒരുക്കും. ഇതിനു ശേഷം വിമാനം ലഭ്യമാകുന്ന മുറയ്ക്ക് മലയാളികളെ കേരളത്തിലേക്ക് അയയ്ക്കും.ഇറാനിലേയും ഇസ്രയേലിലേയും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ തിരികെ കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്‍ററിന്‍റെ ഹെല്‍പ്പ്ലൈന്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്‍റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍), +918802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍). ഇവരുടെ വിവരം വിദേശകാര്യമന്ത്രാലയത്തിനും ഇറാനിലേയും ഇസ്രയേലിലേയും ഇന്ത്യന്‍ എംബസികള്‍ക്കു കൈമാറുകയും തുടര്‍ നടപടികള്‍ക്കു വഴിയൊരുക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *