കെനിയയിലെ വാഹനാപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു
കെനിയയില്‍ ടൂറിസ്റ്റ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ന് ശ്രമം തുടങ്ങും. അപകടത്തിൽ പരിക്കേറ്റവരെ നെയ്‍റോബിയിലെത്തിക്കാനാണ് നീക്കം. അപകടത്തിൽ ചിതറിയ യാത്രാ രേഖകൾ ഉൾപ്പടെയുള്ളവ വീണ്ടെടുക്കുന്നതും ശ്രമകരമാണ്. സർക്കാർ സംവിധാനങ്ങളുടെ ഏകോപനത്തോടെ കാര്യങ്ങൾ പൂർത്തീകരിക്കാനാണ് ശ്രമം. മലയാളി സംഘടനാ നേതാക്കളും പ്രവർത്തകരും സജീവമായി രംഗത്തുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നത് ഒഴിവാക്കാൻ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്.
അപകടത്തില്‍ ആറ് പേരാണ് ആകെ മരിച്ചത്. പാലക്കാട്, പത്തനംതിട്ട സ്വദേശികളാണ് മരിച്ചത്. പാലക്കാട് മണ്ണൂര്‍ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ (41), മകള്‍ ഡെയ്റ (ഏഴ്) എന്നിവരാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവിനും മകനും പരുക്കേറ്റു. റൂഹി മെഹ്‌റില്‍ മുഹമ്മദ് (18 മാസം) എന്ന കുഞ്ഞും തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്‌ന കുറ്റിക്കാട്ടുചാലില്‍ (29) എന്നിവരും മരിച്ചിട്ടുണ്ട്.
ഖത്തറില്‍ നിന്നാണ് സംഘം കെനിയയിലേക്ക് വിനോദയാത്ര പോയത്. 14 മലയാളികള്‍ സംഘത്തിലുണ്ടായിരുന്നു. വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലായിരുന്നു അപകടം. 27 പേര്‍ക്ക് പരുക്കുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണ്.
കര്‍ണാടക, ഗോവന്‍ സ്വദേശികളും സംഘത്തിലുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.