മഹാരാഷ്ട്രയിൽ കാലംതെറ്റിയ മൺസൂൺ :16 പേർ മരിച്ചു
മഹാരാഷ്ട്രയിൽ കാലവർഷം നേരത്തേയെത്തിയപ്പോൾ ആദ്യ മഴയിൽ കഴിഞ്ഞ 5 ദിവസത്തിനിടെ മഴ ദുരിതത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. മണ്ണിടിച്ചിൽ, ഇടിമിന്നൽ, മരം അല്ലെങ്കിൽ കെട്ടിടങ്ങൾ തകർന്നുവീഴൽ എന്നിവയുമായി ബന്ധപ്പെട്ട അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. താനെ റായ്ഗഡ് കൊങ്കണ്‍ പാല്‍ഘര്‍ പ്രദേശങ്ങളില്‍ വ്യാപകമായി കൃഷിക്കും നാശം ഉണ്ടായതായും അധികൃതര്‍ അറിയിച്ചു. മേയ് 24 മുതൽ ആരംഭിച്ച കനത്ത മഴ മഹാരാഷ്ട്രയിൽ പലയിടത്തും വലിയ നാശ നഷ്ടങ്ങളാണ് വിതച്ചത്.
കാലംതെറ്റിയ മൺസൂൺ ദുരിതപ്പെയ്ത്തിൽ മുംബൈ നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായി. അതിശക്തമായ മഴയെ തുടർന്ന് മെട്രോ സർവീസുകളും ലോക്കൽ ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടു. നഗരത്തിന്റെ അഭിമാന പദ്ധതിയായ മെട്രോ ഭൂഗർഭ പാതയിൽ ആചാര്യ അത്രേ ചൗക്ക് സ്റ്റേഷനിൽ വെള്ളം കയറിയതിനെ തുടർന്ന് സർവീസ് നിർത്തിവച്ചു. മൺസൂൺ അപ്രതീക്ഷിതമായി നേരത്തെയെത്തിയതോടെ മുംബൈയിലെ മഴക്കാല മുന്നൊരുക്കങ്ങളെല്ലാം പാളിയത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കി.
പുണെ ജില്ലയിൽ 3 മരണങ്ങളും താനെ, ലാത്തൂർ, ഭണ്ഡാര എന്നിവിടങ്ങളിൽ 2 പേരും റായ്ഗഢ്, അഹല്യാനഗർ, നാഗ്പുർ, വാർധ, ചന്ദ്രപുർ, മുംബൈ സബർബൻ, ഗോണ്ടിയ ജില്ലകളിൽ ഓരോ മരണവും റിപ്പോർട്ട്ചെയ്തതായി റവന്യൂവകുപ്പ് അറിയിച്ചു.മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 41 മൃഗങ്ങൾ ചത്തതായും റിപ്പോർട്ടിൽ പറയുന്നു.