ട്രംപിന് തിരിച്ചടി ; മറ്റു രാജ്യങ്ങള്‍ക്ക് മേൽ നികുതി ചുമത്തുന്നത് തടഞ്ഞ് യുഎസ് കോടതി
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്തിയ ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ യുഎസ് കോടതി. താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും താരിഫ് നയങ്ങൾ സ്വന്തമായി മാറ്റാൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും യുഎസ് ഫെഡറൽ കോടതി വ്യക്തമാക്കി.
ട്രംപിന്റെ ഈ നടപടി അധികാര ദുര്വിനിയോഗമാണെന്ന് കോടതി നിരീക്ഷിക്കുകയും നികുതി ഏര്‍പ്പെടുത്തിയ നടപടി തടഞ്ഞു വയ്ക്കുകയും ചെയ്തു. വ്യാപാര വിഷയങ്ങള്‍ പരിഗണിക്കുന്ന യുഎസിലെ ഫെഡറല്‍ കോടതിയായ മാന്‍ഹാട്ടന്‍ അന്താരാഷ്ട്ര വ്യാപാര കോടതിയുടേതാണ് നടപടി.
തീരുവ നടപടികൾ യുഎസ് കോൺഗ്രസിന്റെ അധികാര പരിധിയിൽ വരുന്നതാണെന്നും മറ്റ് രാജ്യങ്ങൾക്കെതിരെ ഏകപക്ഷീയമായി തീരുവകൾ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്നും മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. രാജ്യത്തിന്റെ വ്യാപാര കമ്മി ദേശീയ അടിയന്തരാവസ്ഥയ്ക്ക് തുല്യമായതിനാൽ നടപടിയെടുക്കാൻ തനിക്ക് അധികാരമുണ്ടെന്നു പറഞ്ഞാണ് കോൺഗ്രസ് അംഗീകരിക്കുന്നതിനു മുമ്പ് തന്നെ തീരുവകൾ ട്രംപ് നടപ്പാക്കിയത്.