വർക്കലയിൽ പട്ടാപ്പകൽ വ്യാപാര സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി
വർക്കല നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന ജ്യൂസ് പാർലറിൽ നിന്നും കടയുടമയുടെ സുഹൃത്ത് എന്ന വ്യാജേന മാന്യമായി വസ്ത്രം ധരിച്ചെത്തിയ ആളാണ് ജീവനക്കാരിയിൽ നിന്നും പണം തട്ടിയെടുത്തത്.
വർക്കല ഇലകമൺ സ്വദേശിയായ ബിജോയ് രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ജ്യൂസ് പാർലറിൽ നിന്നുമാണ് ഇന്നലെ
വൈകുന്നേരം 5.30 ഓടുകൂടി പണം തട്ടിയെടുത്തത്
കടയുടമയുടെ സുഹൃത്താണെന്ന് തോന്നിക്കും വിധം ഉടമയുമായി സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഫോണിൽ സംസാരിക്കുന്ന രീതിയിൽ ജീവനക്കാരിയെ തെറ്റിദ്ധരിപ്പിക്കുകയും, തുടർന്ന് 7000 രൂപ ആവശ്യപ്പെടുകയായിരുന്നു
അത്രയും തുക ക്യാഷ് കൗണ്ടറിൽ ഇല്ലെന്നും, 1200 രൂപ മാത്രമേ ക്യാഷ് കൗണ്ടറിൽ ഉള്ളൂ എന്നും ബാക്കിയെല്ലാം ഗൂഗിൾ പേ ആയിരുന്നു എന്നും ജീവനക്കാരി അപരിചിതനോട് പറഞ്ഞു.
മാന്യമായി വസ്ത്രം ധരിച്ച മോഷ്ടാവ് ഉടമയോട് സംസാരിക്കുന്ന രീതിയിൽ വീണ്ടും 1200 രൂപ മാത്രമേ ഇവിടെ ഉള്ളൂ എന്നും അത് ഞാൻ വാങ്ങിക്കുകയാണെന്നും ഉടമയോട് ഫോണിൽ പറയുകയായിരുന്നു.
തുടർന്ന് ജീവനക്കാരിയിൽ നിന്നും 1200 രൂപ തന്ത്രപൂർവ്വം കൈക്കലാക്കി മോഷ്ടാവ് കടന്നുകളഞ്ഞു.
വൈകുന്നേരത്തോടുകൂടി കടയുടമ കടയിലെത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം ജീവനക്കാരി മനസ്സിലാക്കിയത്.
‘തുടർന്ന് സിസിടിവി ദൃശ്യങ്ങൾ സഹിതം കടയുടമ വർക്കല പോലീസിൽ പരാതി നൽകി.
ഇയാൾ മൂന്ന് ദിവസത്തിന് മുമ്പും വൈകുന്നേരം ഏകദേശം ഇതേ സമയത്തു തന്നെ കടയുടമയെ അന്വേഷിച്ച് കടയിൽ വന്നിരുന്നതായി ജീവനക്കാരി പറയുന്നു.