ഭീകരർക്കെതിരെ വീണ്ടും നടപടി; കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി തകർത്ത് അധികൃതർ
ജമ്മു കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി തകർത്ത് അധികൃതർ. കുൽഗാം സ്വദേശികളായ അഹ്സാനുൽ ഹഖ്, ഹാരിസ് അഹ്മദ് എന്നിവരുടെ വീടുകളാണ് അധികൃതർ തകർത്തത്. പഹൽഗാമിലെ ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് തീവ്രവാദികളുടെ വീടുകൾ ഇന്നലെ ജില്ലാ ഭരണകൂടം തകർത്തിരുന്നു.
ലഷ്‌കര്‍ ഭീകരന്മാരായ ആസിഫ് ഷെയ്ക്കിന്റെയും ആദില്‍ ഹുസൈന്‍ ദോക്കറിന്റെയും കശ്മീരിലെ വീടുകള്‍ ആണ് ഇന്നലെ ജില്ലാ ഭരണകൂടം തകർത്തത്. രണ്ട് ലഷ്‌കര്‍ ഭീകരരുടെയും വീടുകളില്‍ സുരക്ഷാ സേന തെരച്ചില്‍ നടത്തിയിരുന്നു. ഇവിടങ്ങളില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പിന്നീട് നിര്‍ജീവമാക്കി. അതേസമയം അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. നിയന്ത്രണരേഖയിൽ തുടർച്ചയായ വെടിവെപ്പ് നടക്കുകയാണ്.
13 ലോക രാഷ്ട്രങ്ങളുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരരുമായി പാകിസ്ഥാന് നേരിട്ട് ബന്ധമുണ്ടെന്ന് രഹസ്യ അന്വേഷണ ഏജൻസി കണ്ടെത്തി. വിശ്വസനീയമായ വിവരങ്ങൾ രഹസ്യ അന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വിദേശ രാഷ്ട്രങ്ങളുമായി പങ്കുവച്ചു. ഭീകര സംഘടനയായ ദി റസിസ്റ്റൻസ് ഫ്രണ്ടിന്റെ സാന്നിധ്യം പാകിസ്ഥാനിനെ മേഖലകളിൽ കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നും അന്താരാഷ്ട്ര സമ്മർദ്ദം ഉണ്ടാക്കണമെന്നും ഇന്ത്യ വിദേശ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ. കുറ്റവാളികളെയും അതിനു സാമ്പത്തിക സഹായം നൽകുന്നവരെയും നീതിയുടെ മുന്നിൽ കൊണ്ടുവരണം. ഇതിനായി എല്ലാ സംസ്ഥാനങ്ങളും ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണമെന്ന് സുരക്ഷാ കൗൺസിൽ പറഞ്ഞു. ഭീകരവാദം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ്.