വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് കരാര്‍ ഇന്ന് ഒപ്പിടും

Spread the love

വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് കരാര്‍ ഇന്ന് ഒപ്പിടും. രണ്ടു കരാറുകളാണ് ഒപ്പിടുന്നത്. വിജിഎഫ് ആയി 817.80 കോടി രൂപ തരുന്നതിന് പകരം, തുറമുഖത്തു നിന്ന് സംസ്ഥാനത്തിനുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു.

വി ജി എഫുമായി ബന്ധപ്പെട്ട് ഒപ്പിടുന്ന രണ്ട് കരാറുകളില്‍ കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്. തുറമുഖത്ത് നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറില്‍ തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഒപ്പിടും.

ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക കാര്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. വിജിഎഫ് നടപടികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞം പോര്‍ട്ടിന്റെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാകും.

അതേസമയം ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പല്‍ ഇന്ന് വിഴിഞ്ഞത്തെത്തും. എംഎസ്സിയുടെ തുര്‍ക്കി എന്ന കപ്പലാണ് ഉച്ചയക്ക് ശേഷം തീരമണയുന്നത്. എംഎസ് സിയുടെ പടുകൂറ്റന്‍ ചരക്ക് കപ്പലിന് 399.93 മീറ്റര്‍ നീളവും 61.33 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവുമുണ്ട്. 1995 മുതല്‍ ലോകത്തെ എല്ലാ പ്രധാന കപ്പല്‍ റൂട്ടിലും ചരക്കെത്തിക്കുന്ന വമ്പത്തി.

സിംഗപ്പൂരില്‍ നിന്നാണ് എംഎസ് സി തുര്‍ക്കി വിഴിഞ്ഞത്തേക്ക് എത്തുന്നത്. പ്രതിവര്‍ഷം രണ്ട് ലക്ഷം കണ്ടെനറുകള്‍ വരെ കൈകാര്യം ചെയ്യുന്ന എംഎസ് സി തുര്‍ക്കി, വിഴിഞ്ഞത്ത് അടുക്കുമ്പോള്‍ ചരിത്രമാണ്. ഇതുവരെ ഒരിന്ത്യന്‍ തുറമുഖത്തിലും ഇത്ര വലിയ കപ്പലിന് ബര്‍ത്ത് ചെയ്യാനായിട്ടില്ല. വിഴിഞ്ഞത്ത് എത്തുന്ന 257-ാമത്തെ കപ്പലാണ് എംഎസ് സി തുര്‍ക്കി.

ചരക്ക് നീക്കം തുടങ്ങി എട്ട് മാസത്തിനുള്ളില്‍ റെക്കോര്‍ഡ് നേട്ടങ്ങള്‍ ഒന്നൊന്നായി നേടുകയാണ് വിഴിഞ്ഞം. കണ്ടെയ്നര്‍ നീക്കം അഞ്ചേകാല്‍ ലക്ഷം കടന്നു. ദക്ഷിണേന്ത്യയില്‍ ചരക്ക് നീക്കത്തില്‍ ഒന്നാം സ്ഥാനത്തിപ്പോള്‍ വിഴിഞ്ഞമാണ്. 5.25 ലക്ഷം കണ്ടെയ്നര്‍ നീക്കം ഇതിനകം പൂര്‍ത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *