മാധ്യമപ്രവർത്തകരെ അവഹേളിച്ചതിൽ മറുപടിയില്ലാതെ സുരേഷ് ഗോപി; പിന്നാലെ എറണാകുളം ഗസ്റ്റ്ഹൗസിൽ നിന്ന് മാധ്യമങ്ങളെ വിലക്കി
മാധ്യമപ്രവർത്തകരെ അവഹേളിച്ചതിൽ മറുപടിയില്ലാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി.ഖേദമുണ്ടോ എന്ന ചോദ്യത്തിനും ഉത്തരമില്ല. ഇതിനിടെ മാധ്യമ പ്രവർത്തകരെ എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്താക്കാൻ സുരേഷ് ഗോപി നിർദേശം നൽകി. കഴിഞ്ഞദിവസം മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ചതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിക്കാൻ തയ്യാറാകാതെ മൗനം തുടർന്നത്. വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഖേദമുണ്ടോ എന്ന് ആവർത്തിച്ച് ചോദിച്ചപ്പോഴും സുരേഷ് ഗോപി മിണ്ടിയില്ല.
ഇതിന് പിന്നാലെ സുരേഷ് ഗോപിയുടെ നിർദേശത്തെ തുടർന്ന് എറണാകുളം ഗസ്റ്റ്ഹൗസിൽ നിന്ന് മാധ്യമപ്രവർത്തകരെ പുറത്താക്കി. താൻ പുറത്തിറങ്ങുമ്പോൾ മാധ്യമപ്രവർത്തകർ അവിടെ ഉണ്ടാകരുതെന്നായിരുന്നു ജീവനക്കാരോടുള്ള നിർദ്ദേശം. മാധ്യമ പ്രവർത്തകരോട് പുറത്തു പോകാൻ പറഞ്ഞത് മന്ത്രിയുടെ ഗൺമാനെന്ന് ഗസ്റ്റ്ഹൗസ് ജീവനക്കാരൻ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ജബൽപുരിൽ വൈദികരെ ആക്രമിച്ച വിഷയത്തിൽ പ്രതികരണം തേടിയ കൈരളിയിലെ മാധ്യമപ്രവർത്തകനെ സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയത്. വിഷയത്തിൽ ഉത്തരം പറയാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി ആക്രമിച്ചുകൊണ്ട് പറയുകയുണ്ടായി. ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകരെ അവഹേളിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ശൈലിക്കെതിരെ വിമർശനം ശക്തമാണ്.