വടക്കൻ കടലിൽ എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് അപകടം; 32 പേർക്ക് പരിക്ക്
ലണ്ടൻ – ബ്രിട്ടീഷ് തീരത്ത് വടക്കൻ കടലിൽ എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു. അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മൂന്ന് കപ്പലുകളിലായി ചികിത്സയ്ക്കായി കരയിലേക്ക് കൊണ്ടുവന്നതായി ഗ്രിംസ്ബി തുറമുഖ ഡയറക്ടർ മാർട്ടിൻ ബോയേഴ്സ് എഎഫ്‌പിയോട് പറഞ്ഞു.
ഈസ്റ്റ് യോർക്ക്ഷയർ തീരത്ത് ഒരു ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചതായുള്ള റിപ്പോർട്ടുകളെത്തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്ന് യുകെ കോസ്റ്റ് ഗാർഡ് വക്താവ് പറഞ്ഞു. വടക്കൻ കടലിലെ സംഭവസ്ഥലത്തേക്ക് നിരവധി ലൈഫ് ബോട്ടുകളും ഒരു കോസ്റ്റ് ഗാർഡ് റെസ്ക്യൂ ഹെലികോപ്റ്ററും, ഒരു കോസ്റ്റ് ഗാർഡ് വിമാനവും സമീപത്തുള്ള അഗ്നിശമന ശേഷിയുള്ള കപ്പലുകളും അയച്ചതായി ബ്രിട്ടന്റെ മാരിടൈം ആൻഡ് കോസ്റ്റ് ഗാർഡ് ഏജൻസി അറിയിച്ചു.
യുകെ സമയം രാവിലെ 9:48 ന് (0948 GMT) അലാറം മുഴങ്ങിയതായി കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ലണ്ടന് ഏകദേശം 155 മൈൽ (250 കിലോമീറ്റർ) വടക്ക് ഹൾ തീരത്താണ് കൂട്ടിയിടി ഉണ്ടായത്. കൂട്ടിയിടിയുടെ കാരണം സ്ഥിരീകരിക്കാനോ അപകടത്തിൽപ്പെട്ടവരുടെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാനോ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. തീ നിയന്ത്രണവിധേയമാക്കുന്നതിനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങൾ മുൻഗണനയായി തുടരുന്നതിനാൽ അടിയന്തര സംഘങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.