ഭൂമിയിലേതിന് സമാനമായ സമുദ്രങ്ങൾ ചൊവ്വയിലും; അവശിഷ്ടങ്ങൾ കണ്ടെത്തി ഗവേഷകർ
ബീജിങ്: ചൊവ്വാ ഗ്രഹത്തിൽ ഒരുകാലത്ത് സമുദ്രങ്ങളുണ്ടായിരുന്നു എന്നതിന് തെളിവുകൾ കണ്ടെത്തി ഗവേഷകർ. ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷന്റെ (CNSA) ചൊവ്വ പര്യവേക്ഷണ വാഹനമായ ഷോറോങ് റോവർ അയച്ച വിവരങ്ങളിൽ നിന്നാണ് പുതിയ കണ്ടെത്തൽ. ചൊവ്വയുടെ പ്രതലത്തിൽ നിന്ന് 250 അടി താഴ്ചയിലുള്ള വിവരങ്ങൾ റഡാറിന്റെ സഹായത്തോടെ റോവർ ശേഖരിച്ചിരുന്നു. ഷണൽ അക്കാദമി ഓഫ് സയൻസ് പ്രസിദ്ധീകരിച്ച പഠനത്തിൽ സമുദ്രത്തിൻെറ അവശിഷ്ടങ്ങൾ റോവർ തിരിച്ചറിഞ്ഞതായും പറയുന്നു.
ചൊവ്വയുടെ പ്രതലത്തിനടിയിലെ മൂടപ്പെട്ട അവശിഷ്ടങ്ങളെ പറ്റിയുള്ള നിർണായക വിവരങ്ങൾ ലഭ്യമാക്കുവാൻ ഷോറോങ് റോവറിന് സാധിച്ചു. 2021 മെയ് മുതൽ 2022 മെയ് വരെയാണ് ചൊവ്വയുടെ പ്രതലത്തിൽ റോവർ പര്യവേക്ഷണം നടത്തിയത്. ചൊവ്വയുടെ വടക്കൻ മേഖലയിലെ പ്രതലത്തിൽ 1.9 കിലോമീറ്ററോളം സഞ്ചരിച്ചാണ് റോവർ വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്.
ഏകദേശം 3.5 മുതൽ 4 ബില്യൺ വർഷങ്ങൾക്ക് മുമ്പ്, ഇപ്പോൾ തണുപ്പും വിജനവുമായിരിക്കുന്ന അന്തരീക്ഷമുള്ള ചൊവ്വയ്ക്ക് കട്ടിയുള്ള അന്തരീക്ഷവും ചൂടുള്ള കാലാവസ്ഥയും ഉണ്ടായിരുന്നു എന്നും ഈ കാലഘട്ടത്തിൽ ഡ്യൂട്ടറോണിലസ് എന്നറിയപ്പെടുന്ന ഈ സാങ്കൽപ്പിക സമുദ്രം നിലനിന്നിരുന്നു എന്നതിന്റെ തെളിവാണ് ഈ കണ്ടെത്തൽ.
ഭൂമിയിലെ കടൽ തീരങ്ങളിൽ കാണുന്ന മണൽ തരികൾക്ക് സമാനമായ അവശിഷ്ടമാണ് ചൊവ്വയിൽ കണ്ടെത്തിയതെന്നും. ഒരു കാലത്ത് ചൊവ്വയിൽ വലിയ തോതിൽ ജലമുണ്ടായിരുന്നു എന്നതിന് തെളിവാണിതെന്നും പഠനത്തിൽ പറയുന്നുണ്ട്.