കുതിച്ചുയര്‍ന്ന് ബിഎസ്എന്‍എല്‍; 17 വര്‍ഷത്തിന് ശേഷം സ്ഥാപനം ലാഭത്തില്‍
17 വര്‍ഷത്തിന് ശേഷം വാര്‍ഷികപാദത്തില്‍ ലാഭത്തിലെത്തി ബിഎസ്എന്‍എല്‍. സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ ബിഎസ്എന്‍എല്ലിന് 262 കോടി രൂപയുടെ ലാഭമാണുള്ളത്. സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ 20 ശതമാനം ലാഭത്തിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഎസ്എന്‍എല്‍ അറിയിച്ചു.
17 വര്‍ഷത്തിനുശേഷം ആദ്യമായാണ് സ്ഥാപനം വാര്‍ഷികപാദത്തില്‍ ലാഭത്തിലെത്തുന്നത്. ജൂണില്‍ 8.4 കോടിയുണ്ടായിരുന്ന ഉപയോക്താക്കള്‍ ഡിസംബറില്‍ 9 കോടിയായി വര്‍ധിച്ചു.
വിവിധ സര്‍വീസുകളിലായി വരവില്‍ 1418 ശതമാനം വര്‍ധനയാണ് കമ്പനിക്കുണ്ടായത്. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദമായ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് ബിഎസ്എൻഎൽ ലാഭം കൈവരിച്ചത്.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ ചെലവ് 1800 കോടി കുറയ്ക്കാനായതും പുതിയ സര്‍വീസുകള്‍ അവതരിപ്പിച്ചതും ലാഭത്തിലേക്കെത്തുന്നതില്‍ സഹായകമായതായി വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. 2007ന് ശേഷം ഇതാദ്യമായാണ് സ്ഥാപനം ലാഭത്തിലാകുന്നത്.
സാമ്പത്തിക ചെലവുകൾ നിയന്ത്രിച്ചതും സ്ഥാപനം ലാഭത്തിലാകാൻ കാരണമായി. ഇനി എത്രയും വേഗം 5ജി സേവനം നൽകുന്നതാണ് എന്നതാണ് ബിഎസ്എൻഎല്ലിന്റെ ലക്ഷ്യം