കല്ലടിക്കോട് വാഹനാപകടം; ലോറി ഡ്രൈവർമാരെ റിമാൻഡ് ചെയ്തു
പാലക്കാട്: കല്ലടിക്കോട് വാഹനാപകടത്തിലെ ലോറി ഡ്രൈവർമാരെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ലോറി ഡ്രൈവർമാരായ പ്രജീഷ് ജോൺ, മഹീന്ദ്ര പ്രസാദ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
കല്ലടിക്കോട് പനയംപാടത്ത് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ലോറിക്ക് അടിയില്‍ പെട്ടാണ് കുട്ടികൾ മരിച്ചത്. ആയിഷ, ഇര്‍ഫാന, റിത, നിത എന്നിവരാണ് മരിച്ചത്. കരിമ്പ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവർ. സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞു മടങ്ങുന്നതിനിടയാണ് അപകടമുണ്ടായത്.
ബസിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി വിദ്യാർഥികൾക്ക് മുകളിലേക്ക് മറിയുകയായിരുന്നു. നാല് വിദ്യാര്‍ഥികളാണ് അടിയിൽ ഉണ്ടായിരുന്നത്. നാല് പേരും മരിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ പരുക്കേറ്റ് ചികിത്സയിലാണ്.
അപകട സമയം ചെറിയ മഴയുണ്ടായിരുന്നു. സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായി. ദേശീയപാതയുടെ നിര്‍മാണം അശാസ്ത്രീയമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. നിരന്തരം അപകടം നടക്കുന്ന മേഖലയാണിത്.