അഴിമതിക്കേസ്; ബെഞ്ചമിൻ നെതന്യാഹു കോടതിയിൽ ഹാജരായി
അഴിമതിക്കേസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കോടതിയിൽ ഹാജരായി. സുപ്രീംകോടതിയിൽ വിചാരണ മെല്ലെയാക്കാൻ നെതന്യാഹു ചില ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെയാണ് അദ്ദേഹം കോടതിയിൽ നേരിട്ട് ഹാജരായത്. ഇതോടെ പ്രധാനമന്ത്രിയായിരിക്കെ ക്രിമിനൽ വിചാരണ നേരിടുന്ന ആദ്യ വ്യക്തിയായി നെതന്യാഹു മാറി.
സർക്കാരിന് അനുകൂലമായ വാർത്തകൾ മാത്രം സംപ്രേഷണം ചെയ്യുന്ന മാധ്യമങ്ങൾക്ക് പ്രക്ഷേപണ നിയമങ്ങളിൽ ഇളവുനൽകി, ഹോളിവുഡ് നിർമാതാവിൽനിന്ന് സമ്മാനങ്ങൾ കൈപ്പറ്റി തുടങ്ങിയ ആരോപണങ്ങൾ ആണ് നെതന്യാഹുവിനെതിരെ ഉയർന്നുവന്നത്. എട്ടുവർഷമായി നടക്കുന്ന മൂന്നുകേസുകളിൽ തട്ടിപ്പും വിശ്വാസവഞ്ചനയും കൈക്കൂലിവാങ്ങലും അടക്കമുള്ള കുറ്റങ്ങളിലാണ് അദ്ദേഹം ഇപ്പോൾ വിചാരണ നേരിടുന്നത്.
ടെൽ അവീവിലെ കോടതിയിൽ കനത്തസുരക്ഷയിലാണ് വിചാരണ നടന്നത്.ആഴ്‌ചയിൽ മൂന്നുതവണ നെതന്യാഹു വിചാരണയ്‌ക്ക് ഹാജരാകണം എന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. അതേസമയം തനിക്കുമേൽ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണെന്നാണ് നെതന്യാഹുവിന്റെ വാദം. മാധ്യമങ്ങളും നിയമസംവിധാനവും തന്നെ നിരന്തരം വേട്ടയാടുന്നുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.